ക്യാപ്റ്റന്‍ നെയ്‌മറുടെ പെനാല്‍റ്റി ഗോളിലൂടെയാണ് ബ്രസീലിന്റെ വിജയനിമിഷം പിറന്നത്. ജര്‍മനിയോട് രണ്ടുവര്‍ഷം മുന്‍പ് ലോകകപ്പ് സെമിഫൈനലിലേറ്റ നാണക്കേടിനുള്ള പ്രതികാരം കൂടിയാണ് ബ്രസീലിനും നെയ്‌മര്‍ക്കും ഈ വിജയം. 1950ലെ മാരക്കാന ദുരന്തത്തിനുള്ള പരിഹാരം. ഇതിനുമുപരി ഒളിംപിക് സ്വര്‍ണത്തിനായുള്ള കാത്തിരിപ്പിന്റെ അവസാനം.

ആവേശവും പ്രതീക്ഷയും നിറഞ്ഞ് തുളുമ്പിയ അന്തരീക്ഷത്തിലാണ് മാരക്കാന ഫുട്ബോളിലെ ഒളിംപിക്‌ ചാംപ്യന്‍മാരെ കണ്ടെത്താനുള്ള പോരാട്ടം തുടങ്ങിയത്. ഒരുവശത്ത് ആര്‍പ്പുവിളികള്‍ കാലുകളിലേക്ക് ഏറ്റുവാങ്ങി നെയ്മര്‍. ബ്രസീല്‍ മുന്നില്‍(1-0). ഇരുപത്തിയേഴാം മിനിട്ടിലാണ് നെയ്‌മര്‍ ബ്രസീലിനെ മുന്നിലെത്തിച്ചത്. മാക്‌സ് മെയെറിലൂടെ ജര്‍മനിയുടെ മറുപടി. അമ്പത്തിയൊമ്പതാം മിനിട്ടിലാണ് മാക്‌സ് മെയറുടെ സമനില ഗോള്‍ വന്നത്(1-1).

എന്നാല്‍ പിന്നീട് ഇരമ്പിയാര്‍ത്ത മഞ്ഞപ്പടയെയാണ് കാണാനായത്. കളി ബ്രസീലിന്റെ കാലിലേക്കൊതുങ്ങി. എന്നാല്‍ മാരക്കാനയെ നിരാശപ്പെടുത്തി അവസരങ്ങള്‍ ഒന്നൊന്നായി പാഴാക്കി. എക്‌സ്‌ട്രാ ടൈമിലും ജര്‍മന്‍ ഗോള്‍മുഖം നിരന്തരം വിറപ്പിച്ചെങ്കിലും ഗോളൊഴിഞ്ഞുനിന്നു. കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ആദ്യ എട്ടു കിക്കുകള്‍ ഇരു ടീമും വലയിലാക്കി‍.

എന്നാല്‍ ജര്‍മനിയുടെ കണ്ണീരായി നീല്‍ പീറ്റേഴ്‌സണിന്റെ കിക്ക് പിഴച്ചു‍. ബ്രസീലിന്റെ രക്ഷകനായി വെവേര്‍ട്ടന്‍ കരങ്ങള്‍. സ്വര്‍ണത്തിലേക്ക് നിറയൊഴിക്കാന്‍ നെയ്‌മര്‍ കിക്കെടുത്തു. ക്യാപ്റ്റന് പിഴച്ചില്ല. ബ്രസീലും മാരക്കാനയും ഏഴാം സ്വര്‍ഗത്തില്‍...