റിയോ ഡി ജനീറോ: നിറക്കൂട്ടുകളുടെയും ആഘോഷങ്ങളുടെയും നാടാണ് ബ്രസീല്‍. മത്സര വേദികളിലും ഒളിംപിക്‌സ് വില്ലേജിലും നിറമുള്ള കാഴ്ചകളൊരുക്കിയാണ് സംഘാടകര്‍ താരങ്ങളെ വരവേല്‍ക്കുന്നത്.

വോളണ്ടിയര്‍മാരെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഒളിമ്പിക്‌സ് വില്ലേജില്‍ ചുറ്റിയടിക്കാന്‍ എത്തിയവരാണെന്ന് തോന്നാം. എന്നാല്‍ താരങ്ങളെയും പരിശീലകരെയുമെല്ലാം സഹായിക്കാന്‍ നിയോഗിക്കപ്പെട്ട വോളണ്ടിയര്‍മാര്‍ ഒളിംപിക്‌സ് വില്ലേജില്‍ എവിടെയും കറങ്ങുന്നുണ്ട്.

പതിവ് കോട്ടും സൂട്ടുമൊക്കെ മാറ്റി ട്രെന്‍ഡിയാക്കാനാണ് സംഘാടകരുടെ തീരുമാനം. ബ്രസീലിയന്‍ ജനതയുടെ ഈര്‍ജം പ്രതിഫലിപ്പിക്കുന്ന പച്ച, നീല, ചുവപ്പ്, മഞ്ഞ നിറങ്ങളാണ് വസ്ത്രങ്ങള്‍ക്കുണ്ടാവുക.

റിയോയിലെ സ്ഥലങ്ങളും ഭാഷയും അറിയാത്തവരെ സഹായിക്കാന്‍കൂടിയാണ് ഈ നിറവ്യത്യാസം. ചുവപ്പ് വസ്ത്രമണിഞ്ഞ വോളണ്ടിയര്‍മാരുടെ സേവനം വൈദ്യസഹായത്തിന്. ഗെയിംസ് ഒഫീഷ്യല്‍സിന് നിറം നീല. സന്ദര്‍ശകരെ സഹായിക്കാനെത്തുന്നവര്‍ പച്ച വേഷത്തിലെത്തുമ്പോള്‍ സാങ്കേതിക സഹായം നല്‍കുന്നവരുടെ നിറം മഞ്ഞ. കഴിഞ്ഞില്ല, മെഡല്‍ദാന ചടങ്ങിലും സംഘാടകര്‍ ഇക്കുറി വൈവിധ്യം ഉറപ്പാക്കിക്കഴിഞ്ഞു.