റിയോ ഡി ജനീറോ: അത്‌ലറ്റിക്സില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശ. വനിതകളുടെ 800 മീറ്ററിൽ മലയാളി താരം ടിന്റു ലൂക്ക സെമിയിൽ എത്താതെ പുറത്തിയ. ഹീറ്റ്സിൽ ടിന്റുവിന് ആറാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. ആദ്യലാപ്പില്‍ ഒന്നാമതുണ്ടായിരുന്ന ടിന്റു രണ്ടാം ലാപ്പില്‍ പിന്തള്ളപ്പെടുകയായിരുന്നു. രണ്ട് മിനിട്ട്.00.58 സെക്കൻഡിൽ ഫിനിഷ് ചെയ്ത ടിന്റു സീസണിലെ മികച്ച സമയമാണ് റിയോയില്‍ കുറിച്ചത്.

മൂന്നാം ഹീറ്റ്‌സിലാണ്‌ ടിന്റു മത്സരിച്ചത്‌. ആദ്യ 600 മീറ്ററില്‍ വ്യക്തമായ ലീഡുണ്ടായിരുന്നെങ്കിലും ടിന്റുവിന്‌ അവസാന ലാപ്പില്‍ കുതിക്കാനായില്ല. ഹീറ്റ്‌സില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സെലീന ബുച്ചല്‍ ഒന്നാമതായും കെനിയയുടെ മാര്‍ഗരറ്റ്‌ വാംബുയി രണ്ടാമതായും സെമിയിലേക്ക്‌ യോഗ്യത നേടി. ബുച്ചെല്‍ ഒരു മിനിറ്റ്‌ 59 സെക്കന്‍ഡിലാണ്‌ ഫിനിഷ്‌ ചെയ്‌തത്‌. മാര്‍ഗരറ്റ്‌ ഒരു മിനിറ്റ്‌ 59.66 സെക്കന്‍ഡില്‍ ഫിനിഷ്‌ ചെയ്‌തു.

ഒളിംപിക്സിന് മുമ്പ് പല കാരണങ്ങൾ കൊണ്ട് വേണ്ടത്ര മീറ്റുകളിൽ പങ്കെടുക്കാൻ കഴിയാത്തത് ടിന്റുവിന് ഒതിരിച്ചടിയായെന്ന് അമ്മ ലിസി പറഞ്ഞു. ഇത് പ്രകടനത്തെ ബാധിച്ചെന്നും അമ്മ വ്യക്തമാക്കി.