റിയോ ഡി ജനീറോ: ജിംനാസ്റ്റിക്സില്‍ മെഡല്‍ ലക്ഷ്യമിട്ട് ഇന്ത്യയുടെ ദിപ കര്‍മാക്കര്‍ ഇന്നിറങ്ങും. രാത്രി 11.17നവോള്‍ട്ട് വിഭാഗത്തില്‍ ദിപയുടെ ഫൈനല്‍ പോരാട്ടം. ജിംനാസ്റ്റിക്സില്‍ ഒളിംപിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോര്‍ഡ് ഇതിനകം സ്വന്തം പേരിലാക്കിയ ദിപ ഇന്ന് ലക്ഷ്യമിടുന്നത് മറ്റൊരു ചരിത്രമാണ്. ഒളിംപിക് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ജിംനാസ്റ്റ് എന്ന ബഹുമതി. പിറന്നാളാഘോഷം പോലും വേണ്ടെന്ന് വച്ച് കഠിന പരിശ്രമത്തിലാണ് ദിപ.

യോഗ്യത റൗണ്ടില്‍ അവസാന സ്ഥാനക്കാരിയായി ഫൈനലിലേക്ക് യോഗ്യത നേടിയ ദിപക്ക് മെഡലിലേക്കുള്ള വഴി അത്ര എളുപ്പമാകില്ല. ടീം ഇനത്തില്‍ ഇതിനകം സ്വര്‍ണം നേടിക്കഴിഞ്ഞ, മൂന്ന്ന് തവണ ലോക ചാന്പ്യനായ അമേരിക്കയുടെ സിമോണെ ബൈല്‍സ് ആണ് യോഗ്യതറൗണ്ടില്‍ കൂടുതല്‍ പോയിന്‍റ് സ്വന്തമാക്കിയത്. ബീജിംഗ് ഒളിംപിക്സിലെ സ്വര്‍ണമെഡല്‍ ജേതാവ് കൊറിയയുടെ ജോംഗ് ഉൻ ഹോംഗ്, യുറോപ്യന്‍ ചാന്പ്യന്‍ ജിയുലിയ സ്റ്റീന്‍ഗ്രബര്‍, 2015 ലോക ചാമ്പ്യന്‍ഷിപ്പില്‍ ബൈല്‍സിനെ മറികടന്ന റഷ്യയുടെ മരിയ പസേക, റിയോയില്‍ ടീം ഇനത്തില്‍ വെങ്കലം നേടിയ ചൈനയുടെ വാംഗ് യാന്‍. കരുത്തരുടെ ഒരു നിര തന്നെയുണ്ട് മത്സരത്തിന്.

മരണ വോള്‍ട്ടായ പ്രൊഡുനോവ ദിപ പൂര്‍ത്തിയാക്കിയാലും നന്നായി ഫിനിഷ് ചെയ്തില്ലെങ്കില്‍ മെഡലിലെലെത്തുക എലുപ്പമാകില്ല. എങ്കിലും ത്രിപുരയില്‍ നിന്നുള്ള ഈ 23കാരിയില്‍ നിന്ന് ഇന്ത്യ അത്ഭുതങ്ങള്‍ പ്രതീക്ഷിക്കുന്നു. കാരണം പുതുചരിത്രങ്ങള്‍ കുറിക്കുകയെന്നത് ദിപയുടെ ശീലമാണ്. സ്വാതന്ത്ര്യദിനത്തിലേക്ക് രാജ്യം മിഴിതുറക്കുമ്പോള്‍ ദിപയുടെ കഴുത്തിലൊരു ഒളിംപിക് മെഡല്‍. കാത്തിരിക്കാം ആ സുവര്‍ണ നിമിഷത്തിനായി.