പറക്കും വീട്ടമ്മ - ഈ വിശേഷണമാണ് ഹോളണ്ടിന്റെ ഫാനി ബ്ളാങ്കേഴ്സ് കോയന് കായികലോകം ചാര്‍ത്തിയിരിക്കുന്നത്. 1948 ലണ്ടന്‍ ഒളിമ്പിക്സില്‍ ഫാനി പങ്കെടുക്കാനെത്തുമ്പോള്‍ പ്രായം 30. രണ്ട് കുട്ടികളുടെ അമ്മയുമായിരുന്നു ഫാനി. ഇത്തരമൊരു സാഹചര്യത്തില്‍ ഫാനി ഒളിമ്പിക്സില്‍ പങ്കെടുക്കുന്നതിനാല്‍ പല വിമര്‍ശനങ്ങളുമുയര്‍ന്നു. പക്ഷേ ഭര്‍ത്താവും പരിശീലകനുമായ ജാന്‍ ബ്ലാക്കേഴ്സിന്റെ പിന്തുണയുള്ളതിനാല്‍ ഫാന്‍ ഒളിമ്പിക്സിനെത്തി. ശേഷം ചരിത്രം.നാല് സ്വര്‍ണമെഡലുകളാണ് ഫാനി ലണ്ടന്‍ ഒളിമ്പിക്സില്‍ സ്വന്തമാക്കിയത്. 100 മീ, 200 മീ, 80 മീ ഹര്‍ഡില്‍സ്, 4*400 മീ റിലേ എന്നിവയിലായിരുന്നു ഫാനിയുടെ സ്വര്‍ണ നേട്ടങ്ങള്‍.പതിനേഴാം വയസ്സില്‍, 1935ലാണ് ഫാനി കായിക മത്സരങ്ങളില്‍ സജീവമാകുന്നത്. തൊട്ടടുത്തവര്‍ഷം ഫാനി ആദ്യമായി ഒളിമ്പിക്സിലും പങ്കെടുത്തു. കാര്യമായ നേട്ടങ്ങളൊന്നും ഫാനിക്ക് ഈ ഒളിമ്പിക്സില്‍ സ്വന്തമാക്കാനായില്ല. 1940-ലും 44 -ലും ഒളിമ്പിക്സ് നടക്കാത്തതിനാല്‍ വീണ്ടും ലോക കായികമാമാങ്കത്തിനെത്താന്‍ ഫാനിക്ക് 12 വര്‍ഷം കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പ് നാല് സ്വര്‍ണനേട്ടങ്ങളിലൂടെ ഫാനി 1948 ഒളിമ്പിക്സില്‍ ആഘോഷിച്ചു. നിരവധി ലോക റെക്കോര്‍ഡുകളും സ്വന്തമാക്കിയ ഫാനിയെ, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും മികച്ച വനിതാതാരമായി അന്തര്‍ദേശീയ അത്‌ലറ്റിക് ഫെഡറേഷന്‍ തെരഞ്ഞെടുത്തിരുന്നു.