റിയോ ഡി ജനീറോ: ജര്‍മ്മനിക്കെതിരെ അവസാന നിമിഷ തോല്‍വി വഴങ്ങി 24 മണിക്കൂറിനുള്ളില്‍ ഇന്ത്യ തിരിച്ചുവന്നു. മലയാളി താരവും ഇന്ത്യന്‍ നായകനുമായ എസ് ശ്രീജേഷിന്റെ എണ്ണംപറഞ്ഞ സേവുകള്‍ തുണയായപ്പോള്‍ റിയോ ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് നിര്‍ണായക വിജയം. അര്‍ജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. മണിപ്പൂരി താരം ചിന്‍ഗ്ലന്‍സാന കന്‍ഗുജത്തിലൂടെ എട്ടാം മിനിട്ടില്‍ മുന്നിലെത്തിയ ഇന്ത്യ, മറ്റൊരു മണിപ്പൂരി താരം കൊതജിത് ഖഡന്‍ഗ്‌ബാമിലൂടെ മൂന്നാം ക്വാര്‍ട്ടറില്‍ ലീഡുയര്‍ത്തി. എന്നാല്‍ ഗോണ്‍സാലോ പെല്ലറ്റിലൂടെ തിരിച്ചടിച്ച അര്‍ജന്റീന, അവസാന നിമിഷം വരെ സമനിലയ്‌ക്കായി കിണഞ്ഞു പരിശ്രമിച്ചു. അര്‍ജന്റീനയുടെ ആക്രമണങ്ങളെ ഫലപ്രദമായി ചെറുത്ത ഇന്ത്യ ഇടയ്‌ക്ക് പ്രത്യാക്രമണങ്ങളും സംഘടിപ്പിച്ചു. ഇതിനിടയില്‍ അര്‍ജന്റീന ഗോളിനടുത്തെത്തിയെങ്കിലും ശ്രീജേഷിനെ മറികടക്കാന്‍ പെല്ലറ്റിനും കൂട്ടര്‍ക്കും സാധിച്ചില്ല.

ആദ്യ മല്‍സരത്തില്‍ അയര്‍ലന്‍ഡിനെ 2-1ന് തോല്‍പ്പിച്ച ഇന്ത്യ കഴിഞ്ഞദിവസം ഇതേ സ്‌കോറിന് നിലവിലെ ഒളിംപിക്സ് ജേതാക്കളായ ജര്‍മ്മനിയോട് തോറ്റിരുന്നു. മല്‍സരം അവസാനിക്കാന്‍ മൂന്നു സെക്കന്‍ഡ് മാത്രം ബാക്കിയുള്ളപ്പോഴാണ് ഇന്ത്യയ്ക്കെതിരെ ജര്‍മ്മനി വിജയഗോള്‍ നേടിയത്. ഇത്തവണ ഒളിംപിക്‌സില്‍ ഇന്ത്യ നേടിയ അഞ്ചു ഗോളുകളില്‍ നാലെണ്ണവും പെനാല്‍റ്റി കോര്‍ണറിലൂടെയാണെന്നതാണ് പ്രധാന സവിശേഷത. കഴിഞ്ഞ കാലങ്ങളില്‍ പ്രധാന ദൗര്‍ബല്യമായിരുന്ന പെനാല്‍റ്റി കോര്‍ണര്‍ കണ്‍വെര്‍ഷനില്‍ ഇന്ത്യ ഏറെ മെച്ചപ്പെട്ടതായാണ് ഒളിംപിക്‌സ് മല്‍സരങ്ങള്‍ നല്‍കുന്ന സൂചന.

രണ്ടു വിജയങ്ങള്‍ ഉള്‍പ്പടെ ആറു പോയിന്റുള്ള ഇന്ത്യ പൂള്‍ ബിയില്‍ രണ്ടാം സ്ഥാനത്താണ്. ആറു ടീമുകള്‍ മല്‍സരിക്കുന്ന ഒരു പൂളില്‍നിന്ന് നാലു ടീമുകളാണ് ക്വാര്‍ട്ടറിലെത്തുക. വ്യാഴാഴ്‌ച നെതര്‍ലന്‍ഡ്സിനെതിരെയും വെള്ളിയാഴ്‌ച കാനഡയ്ക്കെതിരെയുമാണ് ഇന്ത്യയുടെ അടുത്ത മല്‍സരങ്ങള്‍. ഗ്രൂപ്പില്‍ ജര്‍മ്മനിയാണ് ഇപ്പോള്‍ ഒന്നാമത്. നെതര്‍ലന്‍ഡ്സ് മൂന്നാം സ്ഥാനത്തും അര്‍ജന്റീന നാലാം സ്ഥാനത്തുമാണ്.