ഇന്ന് ഉച്ചക്ക് ശേഷമായിരിക്കും ഇന്ത്യന്‍ ടീമിനെ ഒളിംപിക് വില്ലേജിലേക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള ഔദ്യോഗിക ചടങ്ങ്. തുടര്‍ന്ന് റിയോയില്‍ ഇന്ത്യന്‍ പതാക ഉയരും. ഒപ്പം ദേശീയഗാനവും മുഴങ്ങും. ഒളിംപിക് വില്ലേജിലെത്തിയിട്ടുള്ള മുഴുവന്‍ താരങ്ങളോടും ചടങ്ങിനെത്തിച്ചേരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിവിധ ഇനങ്ങളില്‍ മത്സരിക്കുന്ന താരങ്ങള്‍ തമ്മിലുള്ള സൗഹൃദം മെച്ചപ്പെടാന്‍ ഈ ചടങ്ങ് സഹായിക്കുമെന്ന് ഇന്ത്യന്‍ സംഘത്തലവന്‍ രാജേഷ് ഗുപ്ത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചുള്ള മാര്‍ച്ച് പാസ്റ്റുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇന്നത്തെ സ്വീകരണ ചടങ്ങിന് ശേഷം നല്‍കും. 120 അംഗ ഇന്ത്യന്‍ ടീമിലെ പകുതിയിലധികം താരങ്ങളും റിയോയിലെത്തിയിട്ടുണ്ട്. അത്‌ലറ്റിക്‌സ്, ഗുസ്തി എന്നിവയൊഴിച്ച് മറ്റെല്ലാ ഇനങ്ങളിലെയും പ്രമുഖ താരങ്ങളാണ് എത്തിയിരിക്കുന്നത്. മെഡല്‍ പ്രതീക്ഷകളുമായി റിയോയിലെത്തിയിരിക്കുന്ന താരങ്ങള്‍ എല്ലാവരും കഠിന പരിശീലനത്തിലാണ്. ഒളിംപിക് വില്ലേജില്‍നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള എയര്‍ഫോഴ്‌സ് ക്ലബ്ബ്, എയര്‍ഴോഫ്‌സ് യൂണിവേഴ്‌സിറ്റി ഗ്രൗണ്ടുകളിലാണ് പരിശീലനം.