മൂന്നാം ഹീറ്റ്സിലായിരുന്നു കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശി ജിന്‍സണ്‍ ജോണ്‍സന്‍റെ ഒളിംപിക്‌സ് അരങ്ങേറ്റം. 32 വ‍ര്‍ഷത്തിന് ശേഷം ഒളിംപിക്‌സില്‍ ഒരു ഇന്ത്യന്‍ പുരുഷ താരത്തിന്റെ 800 മീറ്റര്‍ പന്തയം. 40 വര്‍ഷം പഴക്കമുള്ള ശ്രീറാം സിംഗിന്റെ ദേശീയ റെക്കോര്‍ഡ് മറികടക്കാന്‍ റിയോയിലെ ട്രാക്കിലിറങ്ങിയ ജിന്‍സന് 200 മീറ്റ‌‍ര്‍ പിന്നിട്ടപ്പോള്‍ അമേരിക്കന്‍ താരവുമായി കൂട്ടിയിടിച്ചത് തിരിച്ചടിയായി.

നിലവിലെ ചാമ്പ്യനും ലോക റെക്കോ‍ര്‍ഡ് ഉടമയുമായ കെനിയയുടെ ഡേവിഡ് റുഡിഷയ്‌ക്കൊപ്പം മത്സരിച്ച ജിന്‍സണ്‍ അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്. ഒരു മിനിറ്റ് 47. 27 സെക്കന്റായിരുന്നു സമയം. തന്റെ മികച്ച പ്രകടനം ആവ‍ര്‍ത്തിക്കാന്‍ ജിന്‍സന് കഴിഞ്ഞില്ല. പുരുഷന്മാരുടെ ഡിസ്കസ്‌ ത്രോ യോഗ്യതാ റൗണ്ടില്‍ 18 പേര്‍ മത്സരിച്ച ഗ്രൂപ്പ് ബിയില്‍ ഇന്ത്യയുടെ വികാസ് ഗൗഡ 58.99 മീറ്റര്‍ ദൂരത്തോടെ 16ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒന്നാമതെത്തിയ ജര്‍മന്‍ താരത്തിന്‍റെ ദൂരം 65.41 മീറ്ററായിരുന്നു‍. വനിതകളുടെ പതിനായിരം മീറ്ററില്‍ എത്യോപ്യയുടെ അല്‍മാസ് അയന ലോകറെക്കോര്‍ഡോടെ റിയോ അത്‍ലറ്റിക്‌സിലെ ആദ്യ സ്വര്‍ണം സ്വന്തമാക്കി. സമയം 26 മിനിറ്റ് 22.88.