റിയോ: ഷൂട്ടിംഗില്‍ മെഡല്‍ പ്രതീക്ഷയുമായി ജിത്തു റായ് ഇന്നിറങ്ങും. സാനിയ - ബൊപ്പണ്ണ സഖ്യത്തിനും ഇന്ന് മത്സരമുണ്ട്.

ഇഷ്ടയിനമായ 50 മീറ്റര്‍ പിസ്റ്റളില്‍ ജിത്തു റായ് പിഴവുകള്‍ വരുത്തില്ലെന്ന പ്രതീക്ഷയിലാണ് രാജ്യം. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകളില്‍ ഈയിനത്തില്‍ സ്വര്‍ണം നേടിയ ജിത്തുവിനൊപ്പം ഇന്ത്യന്‍ പ്രതീക്ഷയായി പ്രകാശ് നാഞ്ചപ്പയും മത്സരിക്കും. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യോഗ്യതാ റൗണ്ട് ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരയ്ക്ക് തുടങ്ങും. 20 ഷോട്ടുള്ള ഫൈനല്‍ രാത്രി എട്ടരയ്ക്കും. ടെന്നിസ് മിക്‌സ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ സാനിയ മിര്‍സ - രോഹന്‍ ബോപ്പണ്ണ സഖ്യം ആദ്യ റൗണ്ടില്‍ ഇറങ്ങും. അമ്പെയ്ത്തിലെ വനിതാ വിഭാഗം എലിമിനേഷന്‍ റൗണ്ടില്‍ ബൊംബയ്‌ലാ ദേവിക്കും ദീപിക കുമാരിയും മത്സരമുണ്ട്. ടീമിനത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചിരുന്നു.

ജൂഡോയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായ അവ്താര്‍ സിംഗ് 90 കിലോ വിഭാഗത്തില്‍ മത്സരിക്കുമ്പോള്‍ ഭാരോദ്വഹനത്തിലെ അവസാന ഇന്ത്യന്‍ പ്രതീക്ഷയായ സതീഷ് ശിവലിംഗവും വൈകീട്ടിറങ്ങും

വനിതാ ഹോക്കിയില്‍ ലോക റാങ്കിംഗില്‍ പതിമൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് മൂന്നാം റാങ്കുകാരായ ഓസ്‌ട്രേലിയക്കെതിരെ മുന്നേറ്റം എളുപ്പമാകാനിടയില്ല. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്ന് മണിക്ക് ഇടിക്കൂട്ടിലെത്തുന്ന മനോജ് കുമാര്‍ ഇന്ന് മത്സരത്തിനിറങ്ങുന്ന
അവസാന ഇന്ത്യന്‍ താരം.