റിയോ ഡി ജനീറോ: നീന്തല്‍ക്കുളമാണ് എന്റെ വീടെന്ന് പ്രഖ്യാപിച്ച് ഇത്തവണ റിയോയില്‍ മത്സരിക്കാനെത്തുന്ന ഒരു താരമുണ്ട് റാമി അനീസ്. റിയോയിലെ ഒളിംപിക് നീന്തല്‍ക്കുളത്തില്‍നിന്ന് 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോക്കില്‍ സ്വര്‍ണമെഡല്‍ തന്നെ മുങ്ങിയെടുക്കാമെന്ന് സ്വപ്നം കാണുന്ന റാമി അഭയാര്‍ത്ഥി ടീമിനുവേണ്ടിയാണ് ഒളിംപിക്‌സില്‍ മത്സരിക്കുന്നത്.

നാടും വീടും അന്യാധീനമാക്കിയ വിധിയോട് നിവര്‍ന്നു നിന്നു പൊരുതാന്‍ റാമി അനീസിനെ പ്രാപ്തനാക്കിയത് നീന്തല്‍ക്കുളമാണ്.ഒന്നിനുപുറകേ ഒന്നായി അലയടിച്ചെത്തിയ ജീവിത പ്രതിസന്ധികളെ നിഷ്‌പ്രയാസം തരണം ചെയ്തതിന്റെ കരുത്തിലാണ് ഇന്ന് നീന്തല്‍ക്കുളത്തിലെ റാമി അനീസിന്റെ കുതിപ്പ്.
സിറിയയിലെ ആലപ്പോയാണ് റാമി അനീസിന്റെ ജന്‍മദേശം.

14ആം വയസിലാണ് റാമി ഔദ്യോഗികമായി നീന്തല്‍പരിശീലനം ആരംഭിക്കുന്നത്. എന്നാല്‍, ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സിറിയയില്‍ ജീവന്‍ തന്നെ അപകടത്തിലായതോടെ റാമി ഇസ്താംബൂളിലേക്ക് പോയി. അവിടെ ഏതാനും ദിവസം തങ്ങി നാട്ടിലേക്കുതന്നെ മടങ്ങാമെന്നായിരുന്നു റാമിയുടെ മനസില്‍.

എന്നാല്‍, നാട്ടില്‍ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ റാമിക്ക് പിന്നീടൊരിക്കലും അവിടേക്കു മടങ്ങാനായില്ല. എങ്കിലും തുര്‍ക്കിയിലും തന്റെ നീന്തലിനോടുള്ള ഇഷ്‌ടം കൈവിടാതിരുന്ന റാമി പരിശീലനം തുടര്‍ന്നു. തുര്‍ക്കിയിലും ജീവിതം ദുസഹമായതോടെ അവിടം വിട്ട് ഗ്രീസിലേക്ക്. തീര്‍ത്തും ബുദ്ധിമുട്ടേറിയ കടല്‍യാത്രയ്‌ക്കൊടുവില്‍ റാമിക്ക് അഭയമേകിയത് ബെല്‍ജിയം. 2015 ഡിസംബറില്‍ റാമിയെ ബെല്‍ജിയം അഭയാര്‍ഥിയായി അംഗീകരിച്ചു.

അവിടെയും ആശ കൈവിടാതെ റാമി പരിശീലനം തുടര്‍ന്നു. ഒടുവില്‍, വ്യത്യസ്ത കാരണങ്ങളാല്‍ നാടും വീടും നഷ്‌ടമായി അഭയാര്‍ഥികളാകേണ്ടിവന്നര്‍ക്ക് ഒളിംപിക്‌സിലും ഒരിടമൊരുക്കാനുള്ള രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ തീരുമാനം റാമിയുടെ തുണയ്‌ക്കെത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതീക്ഷയറ്റ് കഴിയുന്ന അഭയാര്‍ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ് സമ്മാനിച്ച് റിയോയില്‍ മല്‍സരിക്കാനിറങ്ങുന്ന അഭയാര്‍ഥി ടീമില്‍ റാമിയുമുണ്ട്. തന്നെപ്പോലുള്ള അനേകരുടെ ജീവിതത്തിന് മെഡല്‍നേട്ടത്തിലൂടെ ലഭ്യമായേക്കാവുന്ന ഇത്തിരവെട്ടം സമ്മാനിക്കാനുറച്ച്.