റിയോ ഡി ജനീറോ: റിയോയില്‍ മാധ്യമ പ്രവര്‍ത്തകരുടെ വാഹനത്തിന് നേരെ വെടിവെപ്പ്. ഹോക്കി വേദിയില്‍ നിന്ന് മീഡിയ സെന്ററിലേക്കുളള ബസിന് നേരെയാണ് വെടിവെപ്പുണ്ടായത്. വെടിവെപ്പില്‍ ബസിന്റെ ചില്ലുകള്‍ തകര്‍ന്നു, ആര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടില്ല. ആരാണ് വെടിയുതിര്‍ത്തതെന്ന് കണ്ടെത്തിയിട്ടില്ല. പൊലീസിന്റെ അകമ്പടിയോടെയാണ് പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ മീഡിയ സെന്ററിലെത്തിയത്.

ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍നിന്ന് പ്രധാന ഒളിംപിക്‌സ് പാര്‍ക്കിലെ ഹോക്കി സ്റ്റേഡിയത്തിലേക്ക് പോകവെയാണ് വെടിവെയ്‌പ്പുണ്ടായത്. രണ്ടുതവണ വെടി ശബ്ദം കേട്ടതായി ബസിന് ഉള്ളില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. വെടിവെയ്‌പ്പില്‍ ബസിന്റെ വിന്‍ഡോ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. അതേ വിന്‍ഡോയോട് ചേര്‍ന്നിരുന്ന രണ്ടുപേര്‍ക്ക് ചെറുതായി പരിക്കേറ്റു. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നാണ് ഒളിംപിക്‌സ് സംഘാടകരുടെ വിശദീകരണം.

വെടിവെയ്പ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെടിവെയ്പ്പ് നടത്തിയവരെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.