റിയോ ഡി ജഡനീറോ: ഒളിംപിക്‌സില്‍ ഗോള്‍ഫ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാകും. ഒരു നൂറ്റാണ്ടിലേറെ നീണ്ട ഇടവേളക്ക് ശേഷമാണ് ഗോള്‍ഫ് ഒളിംപിക്‌സിലേക്ക് മടങ്ങിയെത്തുന്നത്. ഇന്ത്യക്കായി മൂന്നംഗ സംഘമാണ് ഗോള്‍ഫില്‍ പങ്കെടുക്കുന്നത്. ഒളിംപിക്‌സില്‍ ഗോള്‍ഫ് മത്സര ഇനമാകുന്നത് 112 വര്‍ഷത്തിന് ശേഷമാണ്.ഇന്ത്യയെ പ്രതിനിധീകരിച്ച് റിയോയില്‍ മത്സരിക്കുന്നത് മൂന്ന് പേര്‍. പുരുഷവിഭാഗത്തില്‍ രണ്ടും വനിതവിഭാഗത്തില്‍ ഒരാളും. ലോക റാങ്കിംഗില്‍ 64 ആം സ്ഥാനത്തുള്ള അനിര്‍ബന്‍ ലാഹിരിയാണ് റാങ്കിംഗ് നോക്കിയാല്‍ ഇക്കൂട്ടത്തില്‍ മുന്നില്‍.

ബാംഗലൂരു സ്വദേശിയായ അനിര്‍ബന്‍ ഈ വര്‍ഷം സ്‌കോട്ട്‌ലന്‍ഡില്‍ നടന്ന ബ്രിട്ടീഷ് റോയല്‍ ട്രൂണില്‍ ചാമ്പ്യനായി. ഒളിമ്പ്യന്‍ അനിര്‍ബന്‍ ലഹിരിയെന്നു കേള്‍ക്കുന്നത് സുഖകരമാണ്, എന്നാല്‍ അതിനേക്കാള്‍ മനോഹരമാണ് ഒളിമ്പിക് മെഡല്‍ ജേതാവ് ലാഹിരിയെന്നു കേള്‍ക്കുന്നതെന്നാണ് അനിര്‍ബന്‍ പറയുന്നത്.ഈ ആത്മവിശ്വാസം റിയോയില്‍ ഇന്ത്യക്ക് മെഡല്‍ നേടിത്തരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അനിര്‍ബന് ലഹിരിക്കൊപ്പം യോഗ്യത നേടിയ ശിവ് ചൗരസ്യയും മികച്ച പ്രകടനം തന്നെയാണ് ലക്ഷ്യമിടുന്നത്.

റിയോയിലെ ഗോള്‍ഫ് കോഴ്‌സ് പരിചയപ്പെടാനായി നാലഞ്ചു ദിവംസ മുമ്പ് തന്നെ ചൗരസ്യ റിയോയിലെത്തിയതാണ്. സിക വൈറസ് ഭീഷണി മൂലം പല പ്രമുഖ താരങ്ങളും പിന്‍മാറിയതും ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. പതിനെട്ടുകാരിയായ അദിതി അശോകാണ് ഗോള്‍ഫ് സംഘത്തിലെ ഇന്ത്യന്‍ സ്‌ത്രീ സാന്നിധ്യം. ഏഷ്യന്‍ യൂത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും യൂത്ത് ഒളിംപിക്‌സിലുമെല്ലാം ഇന്ത്യയെ പ്രതിനിധീകരിച്ച ചരിത്രമുണ്ട് അദിതിക്ക്.

പ്രായത്തിലും പരിചയസമ്പത്തിലുമെല്ലാം ഏറെ മുന്നിലുള്ളവരെയാണ് റിയോയില്‍ നേരിടേണ്ടിവരികയെങ്കിലും അതിന്റെ പേടിയൊന്നുമില്ല ഈ മിടുക്കിക്ക്. ഗോള്‍ഫ് കളിക്കുന്നത് മാത്രമാണ് സ്വപ്നം കാണുന്നതെന്ന് പറയുന്ന അതിഥി റിയോയില്‍ ലക്ഷ്യമിടുന്നത് ഒരു മെഡല്‍ തന്നെയാണ്.ഒരു പക്ഷെ റിയോയില്‍ അതിനായില്ലെങ്കില്‍ നാലു വര്‍ഷത്തിനപ്പുറം ടോക്കിയോയിലെങ്കിലും അതു സംഭവിക്കുമെന്ന ഉറപ്പുണ്ട് ഈ ബംഗലൂരു സ്വദേശിക്ക്.