വിശപ്പടക്കാന്‍ ഒളിമ്പിക് ഇതിഹാസം കുതിരയ്ക്കൊപ്പവും മത്സരിച്ചു!

ജര്‍മ്മനിയില്‍ ആദ്യമായി ഒളിമ്പിക്സ് വിരുന്നിനെത്തിയത് 1936ല്‍. തന്റെ മേധാവിത്വം അടിച്ചേല്‍പ്പിക്കാന്‍ ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‍ലര്‍ 1936ലെ ഒളിമ്പിക്സ് ദുരോപയോഗം ചെയ്തത് കായികചരിത്രത്തിലെ കറുത്ത അധ്യായമാണ്. പക്ഷേ 1936ലെ ഒളിമ്പിക്സ് ഓര്‍മ്മിക്കപ്പെടാന്‍ അടിച്ചമര്‍ത്തപ്പെട്ടവന്റെ വിജയേതിഹാസ കഥ കൂടിയുണ്ട്. ഒരു കറുത്തവര്‍ഗക്കാരന്റെ മുമ്പില്‍ ഹിറ്റ്‌ലറുടെ തല കുനിയാന്‍ ഇടയായതാണ് വിജയേതിഹാസ കഥ. അമേരിക്കയില്‍ നിന്നുള്ള ജെസ്സി ഓവന്‍ എന്ന കറുത്ത മുത്താണ് ഹിറ്റ്‍ലറുടെ മേധാവിത്വത്തെ സ്വര്‍ണനേട്ടംകൊണ്ടു മറികടന്നത്.

നാലിനങ്ങളിലായി നാലു സ്വര്‍ണ മെഡലുകളാണ് ജെസ്സി ഓവന്‍സ് ബെര്‍ലിന്‍ മേളയില്‍ സ്വന്തമാക്കിയത്. 100 മീ., 200 മീ., ലോംഗ്‌ജമ്പ്, 4 * 100 മീറ്റര്‍ റിലേ എന്നിവയിലാണ് ഓവന്‍സ് സ്വര്‍ണം നേടിയത്. രണ്ട് ഒളിമ്പിക്സ് റെക്കോര്‍ഡുകളും ഒരു ലോകറെക്കോര്‍ഡും ഓവന്‍സ് സ്വന്തമാക്കിയിരുന്നു. 39.8 സെക്കന്‍ഡ്കൊണ്ട് 4 x 100 മീറ്റര്‍ റിലേയില്‍ ഓടി യെത്തിയാണ് ഓവന്‍സ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്.

ഒളിമ്പിക്സില്‍ സ്വര്‍ണനേട്ടത്തോടെ നാട്ടുകാരുടെ വീരപുരുഷനായെങ്കിലും പലപ്പോഴും ഓവന്‍‌സിന് വര്‍ണവിവേചനങ്ങളും ദുരിതങ്ങളും അനുഭവിക്കേണ്ടി വന്നു. ദാരിദ്യത്തെ തുടര്‍ന്ന് ചെറുപ്പത്തിലേ കഠിന ജോലികള്‍ ചെയ്യേണ്ടി വന്ന ഓവന്‍സിന്റെ ജീവിതം ഒളിമ്പിക്സ് നേട്ടത്തിന് ശേഷവും വ്യത്യാസമായിരുന്നില്ല. 2000 ഡോളര്‍ വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ ഓവന്‍സ് ഒരു കുതിരയ്ക്കൊപ്പം മത്സരിച്ചോടാന്‍ വരെ തയ്യാറായി. ഒരു ഒളിമ്പിക് ചാമ്പ്യന്‍ ഇത്തരം മത്സരത്തില്‍ പങ്കെടുക്കുന്നത് നാണക്കേടാണെന്നു കൂട്ടുകാര്‍ പറഞ്ഞപ്പോള്‍, ഒളിമ്പിക് മെഡല്‍ കൊണ്ട് വിശപ്പടക്കാനാവില്ലല്ലോ എന്നായിരുന്നു ഓവന്‍സ് മറുപടി നല്‍കിയത്.