ഒരു ഒളിമ്പിക്സില്‍ ഏഴിനങ്ങളില്‍ നീന്തി, ഏഴിലും സ്വര്‍ണം!


പത്തുവയസ്സു തികയും മുന്നേ നീന്തല്‍ക്കുളത്തില്‍ റെക്കോര്‍ഡുകള്‍ പലതും സ്വന്തമാക്കിയ താരം. ഒരു ലോകറെക്കോര്‍ഡ് ഉള്‍പ്പടെ 17 വയസില്‍ താഴെയുള്ള പല റെക്കോര്‍ഡുകളുമാണ് അമേരിക്കയുടെ മാര്‍ക്ക് ആന്‍ഡ്രൂ സ്പിറ്റ്സ് പത്താം‌വയസ്സിനുള്ളില്‍ സ്വന്തമാക്കിയത്. ഇനി പറയേണ്ടതുണ്ടോ? ലോക കായിക മാമാങ്കത്തിലും നീന്തലില്‍ സ്പിറ്റ്സ് വിസ്മയങ്ങള്‍ കാട്ടി.

മ്യൂണിക്കില്‍ 1972ല്‍ നടന്ന ഒളിമ്പിക്സില്‍, പങ്കെടുത്ത ഏഴ് ഇനങ്ങളിലും സ്വര്‍ണമെഡലുകള്‍ നേടി സ്പിറ്റ്സ് ചരിത്രം സൃഷ്ടിച്ചു. 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ (00:51:22), 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ (01:52:78), 100 മീറ്റര്‍ ബട്ടര്‍ഫ്ല (00:54:27), 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ (02:00:70), 4 x 100 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേ (03:26:42), 4 x 200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേ (07:35:78), 4 × 100 മീറ്റര്‍ മെഡ്‌ലെ റിലേ (03:48:16) എന്നീ ഇനങ്ങളിലായിരുന്നു സ്പിറ്റ്സിന്റെ റെക്കോര്‍ഡ് നേട്ടം.

മെക്‍സിക്കോയില്‍ 1968ല്‍ നടന്ന ഒളിമ്പിക്സില്‍ രണ്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവും സ്പിറ്റ്സ് സ്വന്തമാക്കിയിരുന്നു. ഒമ്പതോ അതിലതികമോ ഒളിമ്പിക്സ് സ്വര്‍ണ മെഡലുകള്‍ നേടിയ അഞ്ച് താരങ്ങളില്‍ ഒരാളാണ് സ്പിറ്റ്സ്.