റിയോഡി ജനീറോ: റിയോ ഒളിംപിക്സിലെ ഇന്ത്യന്‍ പ്രതീക്ഷയായ ടെന്നീസ് ടീമില്‍ ഭിന്നത. ഒളിംപിക് വില്ലേജില്‍ ഡബിള്‍സ് പങ്കാളി രോഹണ്‍ ബൈപ്പണയ്‌ക്ക് ഒപ്പം താമസിക്കാന്‍ ലിയാണ്ടര്‍ പേസ് വിസമ്മതിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇക്കാര്യം പേസ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനെ അറിയിച്ചുവെന്ന് ഒരു ദേശീയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

പേസ് ഇതുവരെ ഒളിംപിക്സ് വില്ലേജില്ലെത്തിയിട്ടില്ല. പേസ് എന്ന് റിയോയില്‍ എത്തുമെന്നതിനെക്കുറിച്ച് തങ്ങള്‍ക്കും യാതൊരു വിവരവുമില്ലെന്ന് ഇന്ത്യന്‍ സംഘത്തിന്റെ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായ സീഷാന്‍ അലി പറഞ്ഞു. അവസാന നിമിഷമാണ് പേസിന് റിയോയിലേക്ക് പോകാന്‍ ക്ലിയറന്‍സ് ലഭിച്ചത്. അതുകൊണ്ടുതന്നെ പ്രാദേശിക സമയം ഇന്ന് വൈകിട്ടോടെ പേസ് റിയോയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ദക്ഷിണ കൊറിയയുമായുള്ള ഡേവിസ് കപ്പ് മത്സരത്തിന് ശേഷം ഓഗസ്റ്റ് ഒന്നിന് തന്നെ ഇരുവരോടും റിയോയില്‍ എത്തണമെന്ന് നിര്‍ദേശിച്ചിരുന്നു. ഒരുമിച്ച് പരിശീലിക്കാന്‍ കൂടുതല്‍ സമയം കിട്ടുമെന്നതിനാലായിരുന്നു ഇത്. എന്നാല്‍ പേസിന് ബ്രസീലിലേക്ക് പോകാനുള്ള യാത്രാനുമതി വൈകിയത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി.

പേസിന്റെ അഭാവത്തില്‍ നെനാന്ദ് സിമോണിക്, മാക്സ് മിര്‍ണി എന്നിവര്‍ക്കൊപ്പമാണ് ബൊപ്പണ്ണ റിയോയില്‍ ഇപ്പോള്‍ പരിശീലനം നടത്തുന്നത്. ഇവര്‍ക്കൊപ്പം പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ബൊപ്പണ്ണ തന്നെ പുറത്തുവിടുകയും ചെയ്തിരുന്നു. പേസ് എന്ന് എത്തുമെന്ന ചോദ്യത്തിന് ചിരി മാത്രമായിരുന്നു ബൊപ്പണ്ണയുടെ മറുപടി.