റിയോ: ഒളിംപിക്സ് ബോക്സിംഗിൽ ഇന്ത്യയുടെ മനോജ് കുമാറിന് അട്ടിമറി ജയം. ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവിനെ അട്ടിമറിച്ച് മനോജ് പ്രീക്വാർട്ടറിൽ കടന്നു. അമ്പെയ്ത്തില്‍ ദീപികാ കുമാരിയും പ്രീക്വാർട്ടറിലെത്തി.

ലണ്ടൻ ഒളിംപിക്സിലെ വെങ്കലമെഡൽ ജേതാവ് ലിത്വാനിയയുടെ ഇവാൽഡസ് പെട്രോസ്കസിനെതിരെ ആയിരുന്നു 64 കിലോ വിഭാഗത്തിൽ മനോജ് കുമാറിന്‍റെ അട്ടിമറി ജയം. ഉസ്ബക്കിസ്ഥാൻ താരം ഫസ്‍ലിദ്ദീൻ ഗെയ്ബ്നസറോവാണ് പ്രീക്വാർട്ടറിൽ മനോജ് കുമാറിന്‍റെ എതിരാളി. 

ഞായറാഴ്ച രാത്രി ഒൻപതേ മുക്കാലിനാണ് മത്സരം. നേരത്തേ, 74 കിലോ വിഭാഗത്തിൽ വികാസ് കൃഷ്ണനും പ്രീക്വാർട്ടറിൽ കടന്നിരുന്നു. ടീം ഇനത്തിൽ നിരാശപ്പെടുത്തിയ ദീപിക കുമാരി വ്യക്തിഗത ഇനത്തിൽ ഫോം വീണ്ടെടുത്തു. പന്ത്രണ്ടാം റാങ്കുകാരിയായ ദീപിക ആദ്യ റൗണ്ടിൽ ജോർജിയയുടെ ക്രീസ്റ്റീൻ എസേബുവയെ മറികടന്നു.

ഇറ്റലിയുടെ സാർതോറിയെ തോൽപിച്ചാണ് ദീപിക പ്രീക്വാർട്ടർ ഉറപ്പാക്കിയത്. പ്രീക്വാർട്ടറിൽ ദീപിക വൈകിട്ട് അഞ്ചരയ്ക്ക് ചൈനീസ് തായ്പേയിയുടെ ടാൻ യാ ടിംഗിനെയും ബൊംബെയ്‍ലാദേവി മെക്സിക്കോയുടെ അലസാന്ദ്രാ വലൻസിയയെയും നേരിടും.