റിയോ ഡി ജനീറോ: ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി ഫൈനലില്‍ ബെല്‍ജിയത്തിന് അര്‍ജന്റീന എതിരാളികള്‍. 2008ലെയും 2012ലെയും സ്വര്‍ണമെഡല്‍ ജേതാക്കളായ ജര്‍മനിയെ ഞെട്ടിച്ചാണ് അര്‍ജന്റീന മെഡല്‍ പോരാട്ടത്തിന് അര്‍ഹത നേടിയത്. രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കായിരുന്നു ജര്‍മനിയ്ക്കെതിരെ അര്‍ജന്റീനയുടെ അട്ടിമറി ജയം.

രണ്ടുവട്ടം സ്വര്‍ണമണിഞ്ഞിട്ടുള്ള നെതര്‍ലന്‍ഡ്സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കീഴടക്കിയാണ് ബെല്‍ജിയം ഫൈനലിലെത്തിയത്. അര്‍ജന്റീനയോ ബെല്‍ജിയമോ ആരു സ്വര്‍ണം നേടിയാലും അത് ഹോക്കിയില്‍ അവരുടെ ആദ്യത്തെ ഒളിംപിക് സ്വര്‍ണമാകും. 1948ലെ ലണ്ടന്‍ ഒളിംപിക്സില്‍ അഞ്ചാം സ്ഥാനത്തെത്തിയതായിരുന്നു അര്‍ജന്റീനയുടെ ഇഥിന് മുമ്പത്തെ മികച്ച പ്രകടനം. 1920ല്‍ സ്വന്തം നാട്ടില്‍ നടന്ന ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയതാണ് ബെല്‍ജിയത്തിന്റെ ഇതിന് മുമ്പത്തെ മികച്ച പ്രകടനം.

ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ അര്‍ജന്റീനയെ കീഴടക്കിയിരുന്നു. എന്നാല്‍ ക്വാര്‍ട്ടറില്‍ ഇന്ത്യ ബെല്‍ജിയത്തോട് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോറ്റു.