റിയോഡി ജനീറോ: റിയോ നഗരത്തിലെ വാഹന യാത്രക്ക് മധുരം കൂടുതലാണ്. അത് റിയോയിലെ പുറം കാഴ്ചകളുടെ സൗന്ദരകൊണ്ട് മാത്രമല്ല . അതിന് മറ്റൊരു കാര്യം കൂടിയുണ്ട്. നമ്മുടെ നാട്ടിലും ഏതാണ്ട് ഇതുപോലെയാണ്. വണ്ടി പമ്പില്‍ കൊണ്ട് നിര്‍ത്തി പെട്രോളോ ഡീസലോ എന്ന് പറയണം. പക്ഷെ റിയോയില്‍ ചെറിയ മാറ്റം ഉണ്ട്. അവിടെ പെട്രോള്‍ വേണോ കരിമ്പിന്‍ ജ്യൂസ് വേണോ എന്നാകും പമ്പുകാരന്റെ ചോദ്യം .

നമ്മള്‍ ഒരു നിമിഷം അന്തംവിട്ടെന്നിരിക്കും. കരിമ്പിന്‍ ജ്യൂസും കാറും തമ്മിലെന്ത് ബന്ധം എന്ന സംശയം ടാക്‌സി ട്രൈവറോട് ചോദിച്ചാല്‍ മറുപടി കിട്ടും. റിയോയിലെ കാറുകളൊക്കെ കരിമ്പില്‍ നിന്നുളള എത്തനോള്‍ ചേര്‍ത്ത പെട്രോളിലാണ് ഓടുന്നത്. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കാനാണ് ജൈവ ഇന്ധനം ചേര്‍ത്ത് പെട്രോള്‍ വില്‍ക്കണമെന്ന നിബന്ധന ബ്രസീല്‍ കര്‍ശനമാക്കിയിരിക്കുന്നത്.

ഇതിന്റെ കാരണം തിരക്കിചെന്നാല്‍ രണ്ടാം ലോകയുദ്ധം വരെയൊക്കെ എത്തിയെന്നിരിക്കും. അതെന്തായാലും ലോകത്തില്‍ ഏറ്റവും കൂടുതല്‍ ജൈവ ഇന്ധനം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ന് ബ്രസീല്‍. ഇപ്പൊ മനസ്സിലായില്ലെ റിയോ യാത്രകളുടെ അതിമധുരത്തിന്റെ ആ ഒരു രഹസ്യം.