നാടകീയമായിരുന്നു സാക്ഷി മാലിക്കിന്‍റെ വെങ്കല നേട്ടം
ഇന്ത്യയുടെ മുഴുവൻ ശ്രദ്ധ റിയോയിലെ ഗുസ്തി ഗോദയിലായിരുന്നു. സാക്ഷി മാലിക്കിനും വെങ്കല മെഡലിനുമിടയിൽ കിർഗിസ്ഥാന്‍റെ ഐസുലു ടിനിബികോവ മാത്രം. ടിബിനികോവയുടെ തകർപ്പൻ തുടക്കം. ആദ്യ റൗണ്ടിൽ ഐസുലു 5-0ന് മുന്നിൽ.
എല്ലാം കൈവിട്ടുപോകുമെന്ന് തോന്നിച്ച നിമിഷങ്ങൾ. സാക്ഷിയുടെ ഉഗ്രൻ തിരിച്ചുവരവ്. മനോഹരമായി എതിരാളിയെ തറപറ്റിച്ച് ഇന്ത്യന്‍ താരം കിർഗിസ്ഥാന്‍ താരത്തിന് മുന്നില്‍ എത്തി. മത്സരം തീരാൻ സെക്കൻഡുകൾ മാത്രം ബാക്കി. രണ്ടുംകൽപിച്ചുള്ള സാക്ഷിയുടെ അറ്റാക്ക് എതിരാളിയെ തളര്‍ത്തി.
ഒടുവില്‍ വീണ്ടും ചരിത്രനിമിഷം പിറന്നു. ഗാലറികളിലെ ഇന്ത്യൻ ആരാധകർ പൊട്ടിത്തെറിച്ചു. സാക്ഷിയും കോച്ചും ആഹ്ലാദക്കൊടുമുടിയിൽ. എന്നാല്‍ തോൽവി സമ്മതിക്കാന്‍ ഐസുലു തയ്യാറായില്ല. സാക്ഷിയടക്കം എല്ലാവരും ഉദ്വേഗത്തിന്‍റെ മുൾമുനയിൽ. റഫറിമാരുടെ കൂടിയാലോചന. തീരുമാനം സാക്ഷിക്ക് അനുകൂലം.
ഒടുവിൽ റഫറി ബലം പ്രയോഗിച്ച് ഐസുലുവിനെ വലതുവശത്ത് നിർത്തി സാക്ഷിയെ വിജയിയായി പ്രഖ്യാപിച്ചു. ഇന്ത്യൻ ഗുസ്തിക്ക് മറ്റൊരു പൊൻതൂവൽകൂടി ലഭിച്ചു.