റിയോ ഡി ജനീറോ: നീന്തല്‍കുളത്തെ സുവര്‍ണ്ണ മീനായ അമേരിക്കയുടെ ഇതിഹാസ താരം മൈക്കല്‍ ഫെല്‍പ്‌സ് ഒളിംപിക്സിലെ പത്തൊമ്പതാം സ്വര്‍ണം നേടി ചരിത്രം തിരുത്തിയെഴുതിയെങ്കിലും ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ഫെല്‍പ്‌സിന്റെ ചരിത്ര നേട്ടത്തെക്കുറിച്ചല്ല. ഫെല്‍പ്‌സിന്റെ ശരീരത്തില്‍ കണ്ട ചുവന്ന പാടുകളെക്കുറിച്ചാണ്.

സൂപ്പര്‍താരത്തിന്റെ ശരീരത്തില്‍കണ്ട മര്‍ദ്ദനമേറ്റതുപോലുള്ള പാടുകള്‍ ആരാധകരില്‍ ആദ്യം അമ്പരപ്പാണ് ഉണ്ടാക്കിയത്. നീന്തല്‍ക്കുളത്തിന് പുറത്ത് പൊതുവെ സൗമ്യനായ ഫെല്‍‌പ്സ് അടിപിടിക്കേസുകളില്‍ ഉള്‍പ്പെട്ടോ എന്ന രീതിയില്‍ ചര്‍ച്ച മുറുകുന്നതിനിടെയാണ് ഇതിനുപിന്നിലെ രഹസ്യം പുറത്തുവന്നത്. ഫെല്‍പ്‌സിന്റെ മുതുകിലും കൈയിലെയും കാലിലെയും മസിലുകളിലുമാണ് നാലോളം ചുവന്ന പാടുകള്‍ ഉണ്ടായിരുന്നത്.

ചൈനീസ് ചികിത്സാ രീതിയുടെ ഭാഗമായി മസിലുകളുടെ വികാസത്തിനായി പ്രയോഗിക്കുന്ന ‘കപ്പുവെച്ച് പഴുപ്പെടുക്കലിന്റെ’(കപ്പിംഗ്) ഭാഗമായാണ് ഈ ചുവന്ന പാടുകള്‍ ഫെല്‍പ്‌സിന്റെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടത്. പേശിവലിവില്‍ നിന്നും രക്ഷപ്പെടാനും ശരീരത്തിലെ രക്തചംക്രമണം കൂട്ടാനുമാണ് ഫെല്‍പ്‌സ് ഇത്തരമൊരു ചികിത്സാ രീതി പരീക്ഷിച്ചത്.

ഫെല്‍പ്‌സ് മാത്രമല്ല മറ്റ് യുഎസ് നീന്തല്‍ താരങ്ങളും ജിംനാസ്റ്റിക്സുകളും ഈ ചികിത്സാരീതി പിന്തുടരുന്നവരാണ്. അമേരിക്കന്‍ നീന്തല്‍ താരം നതാലി കഫ്‌ളിന്‍ ഇത്തരമൊരു ചികിത്സയ്ക്ക് വിധേയയാവുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ നേരത്തെ പങ്കുവെച്ചിരുന്നു.

Laughing because it hurts so bad. Gonna leave a mark! #AthleteLife

A photo posted by Natalie Coughlin (@nataliecoughlin) on