റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സിന്റെ മുഖ്യ ആകര്‍ഷണമായ അത്‍ലറ്റിക്‌സ് മത്സരങ്ങള്‍ക്ക് നാളെ തുടക്കമാവും. ഒന്‍പത് മലയാളി താരങ്ങളാണ് അത്‍ലറ്റിക്‌സില്‍ ഇന്ത്യക്കായി മത്സരിക്കുന്നത്. ആദ്യ ഇനം പുരുഷന്‍മാരുടെ ഡിസ്കസ്‌ത്രോ യോഗ്യതാ റൗണ്ട്. വൈകിട്ട് ആറിന് തുടങ്ങുന്ന യോഗ്യാതാ റൗണ്ടില്‍ വികാസ് ഗൗഡയാണ് ഇന്ത്യന്‍ സാന്നിധ്യം. ആറേ മുക്കാലിന് തുടങ്ങുന്ന 800 മീറ്റര്‍ ഹീറ്റ്സില്‍ കോഴിക്കോട്ടുകാരന്‍ ജിന്‍സണ്‍ ജോണ്‍സണ്‍ ട്രാക്കിലിറങ്ങും.

ആറരയ്‌ക്ക് വനിതാ ഷോട്പുട്ട് യോഗ്യതാറൗണ്ട്. ഇന്ത്യ സാന്നിധ്യമായി മന്‍പ്രീത് കൗര്‍. ആദ്യദിനം രണ്ട് ഫൈനലുകള്‍. വനിതകളുടെ പതിനായിരം മീറ്ററും. പുരുഷന്‍മാരുടെ 20 കിലോമീറ്റ‌ര്‍ നടത്തവും. ഇന്ത്യയുടെ ഗണപതി കൃഷ്ണന്‍, മനീഷ് സിംഗ്, ഗുര്‍മീത് സിംഗ് എന്നിവര്‍ നടത്തത്തില്‍ മത്സരിക്കും. രാത്രി 8.25ന് തുടങ്ങുന്ന വനിതകളുടെ 100 മീറ്റര്‍ ഹീറ്റ്സില്‍ ഇന്ത്യക്കായി ദ്യുതി ചന്ദ് ട്രാക്കിലിറങ്ങും. ഫൈനല്‍ ഞായറാഴ്ച പുലര്‍ച്ചെ ഏഴിന്. ശനിയാഴ്ച പുലര്‍ച്ചെ 5.35ന് 400 മീറ്റര്‍ ഹീറ്റ്സില്‍ മലയാളിതാരം മുഹമ്മദ് അനസും ലോംഗ്ജംപ് യോഗ്യതാ റൗണ്ടില്‍ അങ്കിത് ശര്‍മയും മത്സരിക്കും.

ഞായറാഴ്ച വൈകിട്ട് ആറിന് ഒ പി ജെയ്ഷയുടെ മാരത്തണ്‍. കവിതാ റാവത്തും ജെയ്ഷയ്‌ക്കൊപ്പം മാരത്തണിനുണ്ടാവും. തിങ്കളാഴ്ച വൈകിട്ട് ആറിനാണ് രഞ‌്ജിത് മഹേശ്വരിയുടെ ട്രിപ്പിള്‍ജംപ് യോഗ്യതാ റൗണ്ട്. ഫൈനല്‍ ചൊവ്വാഴ്ച ആറേ ഇരുപതിന്. ലോകം ഉറ്റുനോക്കുന്ന പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനല്‍ തിങ്കളാഴ്ച പുലര്‍ച്ചെ 6.55ന്. ഉസൈന്‍ ബോള്‍ട്ട് ജസ്റ്റിന്‍ ഗാറ്റ്‍ലിന്‍ പോരാട്ടത്തിനായി കാത്തിരിക്കുകയാണ് കായികലോകം .ടിന്‍റു ലൂക്ക ബുധനാഴ്ച വൈകിട്ട് ഏഴരയ്‌ക്ക് 800 മീറ്റര്‍ ഹീറ്റ്സിനിറങ്ങും. അത്‍ലറ്റിക്‌സില്‍ ആകെ മത്സരിക്കുന്നത് 37 ഇന്ത്യക്കാര്‍. ഇതില്‍ ഒന്‍പതുപേര്‍ മലയാളികള്‍.