ഇനിയൊരു തിരിച്ചുവരവുണ്ടാകിലെന്ന് വിശ്വസിച്ച പരിശീലകരെയും വീട്ടുകാരെയും ഞെട്ടിച്ചാണ് റിയോയിലേക്കുളള തോമസ് വാന്‍ഡര്‍ പ്ലേറ്റ്‌സണിന്റെ യാത്ര. ട്രാക്കില്‍ ബെല്‍ജിയത്തിന്റെ പടക്കുതിര എന്ന വിശേഷണമുണ്ട് തോമസിന്. .2014ലെ ലോക ചാംപ്യന്‍ഷിപ്പില്‍ വെങ്കലം. ബെല്‍ജിയത്തിന്റെ സുവര്‍ണപാദുകം ഉള്‍പ്പെടെയുളള നേട്ടങ്ങള്‍. ട്രാക്കിലെ കുതിപ്പ് തുടരുന്നതിനിടെയാണ് തോമസിന് അര്‍ബുദ രോഗ ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധിതനെന്നറിഞ്ഞതോടെ കായിക ജീവിതം അവസാനിച്ചെന്നായിരുന്നു തോമസ് പോലും കരുതി. രോഗ ബാധിതനായിരിക്കെ തന്നെ പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയ തോമസിന്റെ രൂപം കായികപ്രേമികള്‍ ആരും മറന്നുകാണില്ല. എന്നാല്‍ ആ നിമിഷമാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്ന് തോമസ് വാന്‍ഡര്‍ പ്ലേറ്റ്‌സണ്‍ ഓര്‍ത്തെടുക്കുന്നു. മനോധൈര്യം കൊണ്ട് കീഴക്കാന്‍ പറ്റാത്തതൊന്നുമില്ലെന്ന് തോമസ് സ്വയം വിശ്വസിപ്പിച്ചു. പിന്നെ ചികിത്സക്കൊപ്പം ചിട്ടയായ പരിശീലനത്തിന്റെ നാളുകള്‍. എല്ലാവരെയും ഞെട്ടിച്ച് തിരികെയെത്തി. മെഡലിനെക്കാള്‍ ഒളിംപിക്‌സിലെ പങ്കാളിത്തമാണ് പ്രധാനമെന്ന് തോമസ്. ഒളിംപിക്‌സില്‍ പടക്കുതിര ആയാലും ഇല്ലെങ്കിലും നിശ്ചയദാര്‍ഡ്യത്തിന്റെ പൊന്‍തിളക്കമാണ് വലുതെന്ന സന്ദേശമാണ് തോമസ് പകരുന്നത്.