റിയോ: ഉസൈന്‍ ബോള്‍ട്ട് തന്നെ വേഗ രാജാവ്. 100 മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം ഒളിംപിക് സ്വര്‍ണം നേടി ബോള്‍ട്ട് അജയ്യത തെളിയിച്ചു. 9.81 സെക്കന്റിലാണു ബോള്‍ട്ട് റിയോയില്‍ ലോകത്തെ അതിവേഗക്കാരനായത്.

9.89 സെക്കന്റ് കുറിച്ച് ബോള്‍ട്ടിന്റെ മുഖ്യ എതിരാളി ജസ്റ്റിന്‍ ഗാട്‌ലിന്‍ ഫിനിഷിങ് ലൈന്‍ തൊട്ടു. കാനഡയുടെ ആന്ദ്രെ ഡി ഗ്രാസിക്കാണു വെങ്കല മെഡല്‍.

സീസണിലെ മികച്ച സമയമായ 9.86 സെക്കന്റോടെയാണ് ബോള്‍ട്ട് ഫൈനലിലെത്തിയത്. ഫൈനലിലും ആറാം നമ്പര്‍ ലൈനില്‍ വെടിയുണ്ടപോലെ ബോള്‍ട്ട് പറന്നു. മൂന്നാം ട്രാക്കിലായിരുന്നു ഗാട്‌ലിന്റെ പോരാട്ടം.

ഫ്രാന്‍സിന്റെ ജിമ്മി വിക്കോട്ട്, ഐവറികോസ്റ്റിന്റെ ബെന്‍ യൂസുഫ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിന, ജമൈക്കയുടെതന്നെ യൊഹൈന്‍ ബ്ലെയ്ക, അമേരിക്കയുടെ ട്രെയ് വോണ്‍ ബ്രൊമെല്‍ എന്നിവരും ഫൈനലില്‍ മത്സരിച്ചിരുന്നു.

ബോള്‍ട്ടിന്റെ ഏഴാം ഒളിംപിക് സ്വര്‍ണമാണിത്. നേട്ടം ജമൈക്കന്‍ ജനതയ്ക്കു സമര്‍പ്പിക്കുന്നുവെന്ന് ബോള്‍ട്ട് ട്വീറ്റ് ചെയ്തു.