റിയോ ഡി ജനീറോ: റിയോ ഒളിംപിക്സിൽ ട്രിപ്പിൾ ട്രിപ്പിൾ ലക്ഷ്യമിട്ടെത്തിയ ഉസൈൻ ബോൾട്ട് ഇന്ന് വീണ്ടും ട്രാക്കിലിറങ്ങും. 200 മീറ്റർ ഹീറ്റ്സിലാണ് ബോൾട്ട് മത്സരിക്കുക. ലോകം കണ്ണിമ ചിമ്മാതെ കണ്ട 100 മീറ്റർ പോരാട്ടത്തിന്റെ അവേശം കെട്ടടങ്ങും മുൻപാണ് ഉസൈൻ ബോൾട്ട് വീണ്ടും ട്രാക്കിലിറങ്ങുന്നത്. രാത്രി 8.50ന് തുടങ്ങുന്ന ഒൻപതാം ഹീറ്റ്സിലെ അഞ്ചാം ലെയ്നിലാണ് ബോൾട്ട് കുതിക്കുക. 18ന് രാവിലെ ആറിനാണ് സെമി ഫൈനല്‍. ഫൈനല്‍ 10ന് രാവിലെ ആറരയ്ക്ക് നടക്കും.
100 മീറ്ററിലെപ്പോലെ 200 മീറ്ററിലും മൂന്നാം ഒളിംപിക് സ്വർണം തന്നെയാണ് ബോള്‍ട്ട് ലക്ഷ്യമിടുന്നത്.വ്യാഴാഴ്ചത്തെ സെമിഫൈനലിന് ശേഷം കൃത്യമായ വിശ്രമം ലഭിക്കുകയാണെങ്കിൽ 200 മീറ്ററില്‍ ഏഴ് വർഷം മുമ്പ് താന്‍ തന്നെ സ്ഥാപിച്ച 19.19 സെക്കൻഡിന്റെ ലോകറെക്കോർഡ് തിരിത്തിക്കുറിക്കുമെന്ന് ബോൾട്ട് വ്യക്തമാക്കിയിട്ടുണ്ട്.
4 ഗുണം 100 മീറ്റർ റിലേയിലും ബോൾട്ട് ഇറങ്ങുന്നുണ്ട്. വെള്ളിയാഴ്ച രാവിലെ 7.40നാണ് ഹീറ്റ്സ്. ഫൈനൽ ശനിയാഴ്ച രാവിലെ 6.35നും. ഈയിനങ്ങളിൽകൂടി ബീജിംഗിലെയും ലണ്ടനിലെയുംപോലെ ഒന്നാമതെത്തിയാൽ ട്രിപ്പിൾ ട്രിപ്പിൾ കായികലോകത്തിന് പരിചിതമല്ലാത്ത നേട്ടം ബോൾട്ടിന് സ്വന്തമാവും.
