ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ മാരത്തണിൽ അവിശ്വസനീയമായ ഫോട്ടോ ഫിനിഷിലൂടെ ടാൻസാനിയയുടെ അൽഫോൻസ് ഫെലിക്സ് സിംബു സ്വർണം നേടി. 

ടോക്കിയോ: ലോക അത്‍ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ മാരത്തണിൽ അവിശ്വസനീയ ഫിനിഷിംഗ്. ഫോട്ടോ ഫിനിഷിലാണ് മാരത്തൺ ജേതാവിനെ നിശ്ചയിച്ചത്. 200 മീറ്ററിന്‍റെയോ 400 മീറ്ററിന്‍റെയോ 800 മീറ്ററിന്‍റെയോ ഫിനിഷിംഗ് അല്ല ഇത്. ഏറ്റവും ദൈർഘ്യമേറിയ മാരത്തണിൽ ജേതാവിനെ നിശ്ചയിച്ചത് ഫോട്ടോ ഫിനിഷിൽ. മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ സ്വർണം നേടിയത് ടാൻസാനിയയുടെ അൽഫോൻസ് ഫെലിക്സ് സിംബു. ജർമ്മനിയുടെ അമനാൽ പെട്രോസ് ആണ് ഫോട്ടോ ഫിനിഷില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. അതും സെക്കൻഡിന്‍റെ മുന്നൂറില്‍ ഒരരംശത്തിന്.

ഫോട്ടോ ഫിനിഷ്

100 മീറ്ററിനേക്കാൾ ആവേശകരമായ ഫിനിഷിംഗായിരുന്നു മാരത്തണില്‍. 42 കിലോമീറ്റർ പിന്നിട്ട് താരങ്ങൾ സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്പോൾ അമനാൽ പെട്രോസ് വളരെ മുന്നിലായിരുന്നു. സ്വര്‍ണം ഉറപ്പിച്ച് പെട്രോസ് ഫിനിഷിംഗ് ലൈനിനോട് അടുക്കുമ്പോള്‍ അവസാന 350 മീറ്ററില്‍ സിംബുവിന്‍റെ അപ്രതീക്ഷിത കുതിപ്പ്. അവസാന 50 മീറ്ററില്‍ എല്ലാ ഊര്‍ജ്ജവും എടുത്ത് സിംബു കുതിച്ചപ്പോള്‍ ഞെട്ടിയത് വിജയമുറപ്പിച്ച പെട്രോസ് മാത്രമല്ല, കാണികള്‍ കൂടിയായിരുന്നു.

ഒടുവലില്‍ ഫിനിഷ് ലൈനില്‍ ഇരുവരും ഒപ്പത്തിനൊപ്പം. ഫിനിഷിംഗിൽ സിംബുവിന്‍റെയും പെട്രാസിന്‍റെയും പേരിനൊപ്പം കുറിക്കപ്പെട്ടത് ഒരേസമയം. രണ്ട് മണിക്കൂർ ഒൻപത് മിനിറ്റ് 48 സെക്കൻഡ്. എന്നാല്‍ ഫോട്ടോ ഫിനിഷ് പരിശോധനയില്‍ ഫിനിഷ് ലൈനിന് തൊട്ടടുത്ത് നിന്ന് ഫോട്ടോ ഫിനിഷ് പരിശോധനയ്ക്ക് ശേഷം സിംബുവിനെ ജേതാവായി നിശ്ചയിക്കുക ആയിരുന്നു ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ടാൻസാനിയൻ താരമാണ് അൽഫോൻസ് ഫെലിക്സ് സിംബു. 2017ലെ മുംബൈ മാരത്തണില്‍ ജേതാവായിട്ടുള്ള സിംബു 2017ലെ ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പില്‍ വെങ്കലം നേടിയിട്ടുണ്ട്. ടാന്‍സാനിയയില്‍ നിന്ന് ചാമ്പ്യൻഷിപ്പില്‍ പങ്കെടുക്കുന്ന രണ്ട് താരങ്ങളിലൊരാളുമായിരുന്നു സിംബു. ഇറ്റലിയുടെ ഇല്യാസ് ഔവാനിയാണ് മാരത്തണില്‍ വെങ്കലം നേടിയത്.

Scroll to load tweet…

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക