മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിട്ടറി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്. ആറ് മാസം ഇടക്കാല മേധാവിയായി ഐആർജിസിയെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കമാൻഡർ-ഇൻ-ചീഫായി പ്രഖ്യാപിച്ചു.
ടെഹ്‌റാൻ: ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (IRGC) പുതിയ കമാൻഡർ ഇൻ ചീഫിനെ നിയമിച്ച് ഇറാൻ. മുൻ പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ വെറ്ററൻ മിലിട്ടറി ഓഫീസർ അഹമ്മദ് വാഹിദിയാണ് എലൈറ്റ് മിലിഷ്യയുടെ പുതിയ കമാൻഡർ-ഇൻ-ചീഫ്. ആറ് മാസം ഇടക്കാല മേധാവിയായി ഐആർജിസിയെ സേവനമനുഷ്ഠിച്ചതിന് ശേഷമാണ് അദ്ദേഹത്തെ കമാൻഡർ-ഇൻ-ചീഫായി പ്രഖ്യാപിച്ചു. ഇറാനും അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത സേനയും തമ്മിലുള്ള സായുധ പോരാട്ടങ്ങൾ തുടരുന്നതിനിടെയാണ് നിയമനം.
അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനെയിക്കൊപ്പം ഉന്നത നേതൃനിരയിലെ 40 പേരെയാണ് ഇറാന് നഷ്ടമായത്. ഖമനയിയുടെ മകൾ, മരുമകൻ, കൊച്ചുമകൻ എന്നിവരും വ്യോമാക്രമണത്തിൽ മരിച്ചു. സായുധ സേനാ മേധാവി അബ്ദുൾ റഹീം മൗസവി അടക്കം 40 ഉന്നത ഇറാനിയൻ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഖമനെയിയുടെ രക്തസാക്ഷിത്വത്തിന് പകരം ചോദിക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഖമനയിയുടെ മരണത്തെ തുടർന്ന് ഇറാനിൽ 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇറാന്റെ പുതിയ നേതാവിനെ 88 പുരോഹിതന്മാർ അടങ്ങുന്ന 'അസംബ്ലി ഓഫ് ലീഡർഷിപ്പ്' തിരഞ്ഞെടുക്കും. പിൻഗാമിയായി ഖമനേയിയുടെ രണ്ടാമത്തെ മകൻ മുജ്തബ ഹുസൈനിയെ തെരഞ്ഞെടുക്കുമെന്നാണ് സൂചന.
അതേസമയം, ഇറാന്റെ മിസൈൽ വിതരണ കേന്ദ്രങ്ങൾ, സൈനിക കമാൻഡ് സെന്ററുകൾ എന്നിവ ലക്ഷ്യമാക്കി ഇസ്രായേൽ അമേരിക്കൻ സംയുക്ത ആക്രമണം തുടരുകയാണ്. ഇറാൻ ജനതയ്ക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള വലിയ അവസരമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. അമേരിക്കൻ സൈനിക താവളങ്ങളുള്ള ഗൾഫ് രാജ്യങ്ങളിൽ ഇറാന്റെ ആക്രമണം ഇറാനും ശക്തമാക്കി. ഇതോടെ കേരളത്തിൽ നിന്ന് ഗൾഫ് മേഖലയിലേക്കുള്ള 71 വിമാനങ്ങൾ റദ്ദാക്കി.

