ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. ഭാരോദ്വഹനത്തിലെ മെഡല്‍ നേട്ടം 9 ആവുകയും ചെയ്തു. 

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ്( Commonwealth Games 2022) ഭാരോദ്വഹനത്തില്‍ പുരുഷന്‍മാരുടെ 109 കിലോ വിഭാഗത്തില്‍ ആകെ 355 കിലോയുയര്‍ത്തി ദേശീയ റെക്കോര്‍ഡോടെ ഇന്ത്യയുടെ ലൗവ്പ്രീത് സിംഗിന്(Lovpreet Singh) വെങ്കലം. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 192 കിലോയും സ്‌നാച്ചില്‍ 163 കിലോയും ലൗവ്പ്രീത് ഉയര്‍ത്തി. ഇത് രണ്ടും ദേശീയ റെക്കോര്‍ഡാണ്. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം 13 ആയി. ഇത്തവണ ഏറ്റവും കൂടുതല്‍ മെഡല്‍ രാജ്യത്തിന് സമ്മാനിച്ച ഭാരോദ്വഹനത്തിലെ മെഡല്‍ നേട്ടം 9 ആവുകയും ചെയ്തു. 

Add Asianetnews as a Preferred SourcegooglePreferred
Scroll to load tweet…

ബോക്‌സിംഗിലും പ്രതീക്ഷ

ബോക്സിംഗിൽ അഞ്ച് ഇന്ത്യൻ താരങ്ങൾ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങും. ജയിച്ചാൽ സെമിഫൈനൽ പ്രവേശത്തിനൊപ്പം ഇവ‍‍ർ മെഡലും ഉറപ്പിക്കും. വൈകിട്ട് 4.45ന് 45 കിലോ വിഭാഗത്തിൽ നീതു ഗംഗാസ് വടക്കൻ അയർ‍ലൻഡിന്‍റെ നിക്കോൾ ക്ലൈഡിനെ നേരിടും. വൈകിട്ട് 5.45ന് 54 കിലോ വിഭാഗത്തിൽ ഹുസാമുദ്ദീൻ മുഹമ്മദിന് നമീബിയൻ താരമാണ് എതിരാളി. രാത്രി 11.15ന് 48 കിലോ വിഭാഗത്തിൽ ലോകചാമ്പ്യൻ നിഖാത് സരീൻ വെയ്ൽസ് താരം ഹെലെൻ ജോൺസുമായി ഏറ്റുമുട്ടും. രാത്രി 12.45ന് 64 കിലോ വിഭാഗത്തിൽ ഒളിംപിക് മെഡലിസ്റ്റ് ലോവ്‍ലിന ബോർഗോഹെയ്ൻ വെയ്ൽസിന്‍റെ റോസീ എക്സെൽസിനെയും പുലർച്ചെ രണ്ടിന് 75 കിലോ വിഭാഗത്തിൽ ആശിഷ് കുമാർ ഇംഗ്ലണ്ടിന്‍റെ ആരോൺ ബോവനെയും നേരിടും.

മറ്റ് പ്രധാന മത്സരങ്ങള്‍ 

ഹോക്കിയിൽ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾക്ക് ഇന്ന് മത്സരമുണ്ട്. വനിതകൾ ഇപ്പോള്‍ കാനഡയെ നേരിടുകയാണ്. ഇന്നലെ ഇന്ത്യൻ വനിതകൾ ഇംഗ്ലണ്ടിനോട് തോറ്റിരുന്നു. സെമി ഫൈനൽ പ്രതീക്ഷ നിലനിർത്താൻ കാനഡയ്ക്കതിരെ ഇന്ത്യക്ക് ജയം അനിവാര്യമാണ്. പുരുഷൻമാരുടെ എതിരാളികളും കാനഡയാണ്. വൈകിട്ട് ആറരയ്ക്കാണ് കളി തുടങ്ങുക. അതേസമയം അത്‍ലറ്റിക്‌സിൽ ഇന്ത്യക്ക് ഇന്ന് രണ്ട് ഫൈനലുണ്ട്. പുരുഷൻമാരുടെ ഹൈജംപിൽ തേജസ്വിൻ ശങ്കറും വനിതകളുടെ ഷോട്ട്‌പുട്ടിൽ മൻപ്രീത് കൗറും മത്സരിക്കും. രാത്രി പതിനൊന്നരയ്ക്കാണ് ഹൈജംപ് ഫൈനൽ. രാത്രി പന്ത്രണ്ടരയ്ക്ക് മൻപ്രീതിന്‍റെ കലാശപ്പോര് തുടങ്ങും. 

ദിനേശ് കാര്‍ത്തിക് ഫിനിഷറല്ല, ചെയ്യുന്നത് മറ്റൊന്ന്; ചര്‍ച്ചയ്‌ക്ക് തുടക്കമിട്ട് കൃഷ്‌ണമചാരി ശ്രീകാന്ത്