പഞ്ചായത്ത് കളിക്കളം പദ്ധതിയ്ക്ക് 18 കോടി, സംസ്ഥാന ബജറ്റില്‍ കായികമേഖലയ്ക്ക് 200 കോടി
പഞ്ചായത്ത് കളിക്കളം പദ്ധതിയ്ക്ക് 18 കോടി അനുവദിച്ചത് പ്രാദേശിക കളിക്കളങ്ങളുടെ വികസനത്തില്‍ വലിയ മുന്നേറ്റത്തിനും വഴിയൊരുക്കും.

തിരുവനന്തപുരം: വികസനവും ക്ഷേമവും തുല്യ പ്രാധാന്യത്തോടെ പരിഗണിച്ച 2025-26 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ കായികമേഖലയ്ക്ക് 200 കോടി രൂപ അനുവദിച്ചു. കായിക-യുവജനകാര്യ വകുപ്പിനുള്ള ബജറ്റ് വിഹിതത്തില്‍ 18 കോടി രൂപയുടെ വര്‍ദ്ധനവുണ്ടായി. കായിക ഡയറക്ടറേറ്റിന് ബജറ്റ് വിഹിതമായി 81.38 കോടി രൂപയാണ് അനുവദിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 13 കോടി രൂപ കൂടുതലാണിത്.
സംസ്ഥാന സ്‌പോട്‌സ് കൗണ്‍സിലിന് 5 കോടി വര്‍ദ്ധിപ്പിച്ച് 39 കോടിയും പ്രഖ്യാപിച്ചു. കായിക വകുപ്പിന് കീഴില്‍ വിവിധ നിയോജക മണ്ഡലങ്ങളില്‍ കളിക്കളങ്ങള്‍ നിര്‍മ്മിക്കാന്‍ 36 കോടി രൂപ നീക്കിവെച്ചു. സ്‌പോട്‌സ് ഉപകരണ വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ 5 കോടി വകയിരുത്തിയത് പുതിയ കാലത്തിന് അനുസരിച്ച് കായികവകുപ്പ് മാറുന്നതിനുള്ള ഉദാഹരണമായി. പഞ്ചായത്ത് കളിക്കളം പദ്ധതിയ്ക്ക് 18 കോടി അനുവദിച്ചത് പ്രാദേശിക കളിക്കളങ്ങളുടെ വികസനത്തില്‍ വലിയ മുന്നേറ്റത്തിനും വഴിയൊരുക്കും.
കായിക അടിസ്ഥാന സൗകര്യങ്ങളുടെ മൂലധന നവീകരണത്തിനും വാര്‍ഷിക പരിപാലനത്തിനും പുതിയ പദ്ധതി പ്രകാരം 2 കോടി അനുവദിച്ചിട്ടുണ്ട്. കളിക്കളങ്ങളുടെ മെച്ചപ്പെട്ട പരിപാലനത്തിന് ഇതുപകരിക്കും. കേരള സര്‍വകലാശാലയ്ക്ക് സിന്തറ്റിക്ട്രാക്ക് നിര്‍മ്മിക്കാന്‍ 5 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഓപ്പണ്‍ ജിമ്മുകള്‍ സജ്ജീകരിക്കാന്‍ 5 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
പുതിയ കായികനയത്തിന് അനുസൃതമായി കായിക മികവ് വളര്‍ത്തുക, പൊതുജനാരോഗ്യം മെച്ചപ്പെടുത്തുക, കായിക സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായി അടിസ്ഥാന സൗകര്യ വികസന പദ്ധതി ബജറ്റ് വിഭാവനം ചെയ്യുന്നുണ്ട്. ഈ നേട്ടം കൈവരിക്കാന്‍ പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യും. പിപിപി മാതൃകയില്‍ സ്‌പോർട്‌സ് അക്കാദമിയും ആരംഭിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
