ഇപ്പോൾ ലഭിച്ച നോട്ടീസിനും കൃത്യമായി മറുപടി നൽകുമെന്നും, നിയമപരമായി മുന്നോട്ട് പോകുമെന്നും ബജ്റംഗ് പൂനിയയുടെ അഭിഭാഷകൻ അറിയിച്ചു

ദില്ലി: ഒളിംപിക്സ് വെങ്കല മെഡല്‍ ജേതാവായ ബജ്റംഗ് പൂനിയക്ക് വീണ്ടും സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. കഴിഞ്ഞ ദിവസമാണ് ഉത്തരവ് പൂനിയക്ക് നൽകിയത്. മാർച്ചിൽ സോനിപത്തിൽ നടന്ന ട്രയൽസിന് ശേഷം മൂത്ര സാംപിൾ നൽകാൻ നേരത്തെ ബജ്റംഗ് പൂനിയ വിസമ്മിതിച്ചിരുന്നു. തുടർന്ന് നാഡ ബജ്റംഗ് പൂനിയയെ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ അച്ചടക്ക സമിതി പിന്നീട് ഇത് റദ്ദാക്കി.

പരിശോധനക്കായി മൂത്ര സാംപിള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ വീണ്ടും ബജ്റംഗ് പൂനിയയെ താല്‍ക്കാലികമായി സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്പെന്‍ഷനെതിരെ ജൂലൈ 11നകം വിശദീകരണം നൽകാനാണ് നാഡ ബജ്റംഗ് പൂനിയക്ക് അയച്ച നോട്ടീസില്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സാംപിൾ ശേഖരിക്കാൻ വന്ന ഉദ്യോഗസ്ഥർ കാലാവധി കഴിഞ്ഞ ടെസ്റ്റിംഗ് കിറ്റുകളാണ് ഉപയോഗിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പൂനിയ പരിശോധനക്ക് മൂത്ര സാംപിൾ നൽകാൻ വിസമ്മതിച്ചത്.

ടി20 ലോകകപ്പ് സെമി ഉറപ്പിച്ചത് ആരൊക്കെ, ഇന്ത്യക്ക് 97 % സാധ്യത, ഓസട്രേലിയക്ക് 57%; അഫ്ഗാനും പ്രതീക്ഷ

ഇപ്പോൾ ലഭിച്ച നോട്ടീസിനും കൃത്യമായി മറുപടി നൽകുമെന്നും, നിയമപരമായി മുന്നോട്ട് പോകുമെന്നും ബജ്റംഗ് പൂനിയയുടെ അഭിഭാഷകൻ അറിയിച്ചു. വനിതാ താരങ്ങൾ പീഡന പരാതി ഉന്നയിച്ച ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണെതിരെ ദില്ലിയിൽ സമരം നയിച്ച താരമാണ് ബജ്റംഗ് പൂനിയ.

നേരത്തെ ഇതേ കാരണത്തിന്‍റെ പേരില്‍ ബജ്റംഗ് പൂനിയയെ താല്‍ക്കാലികമായി വിലക്കിയ നടപടി മാര്‍ച്ചിൽ ആന്‍റി ഡോപ്പിംഗ് ഡിസിപ്ലനറി പാനല്‍ റദ്ദാക്കിയിരുന്നു. ബജ്റംഗ് പൂനിയക്കെതിരെ നാഡ ഔദ്യോഗികമായി കുറ്റം ചുമത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്ന് അച്ചടക്ക സമിതി സസ്പെന്‍ഷന്‍ റദ്ദാക്കിയത്. എന്നാലിപ്പോള്‍ ഔദ്യോഗികമായി കുറ്റം ചുമത്തിയാണ് നാഡ സസ്പെന്‍ഷന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക