കോണ്‍മണ്‍വെൽത്ത് ഗെയിംസിലെ  ട്രിപ്പിള്‍ ജംപില്‍ എൽദോസ് പോള്‍ ചരിത്ര സ്വർണം നേടിയിരുന്നു

ദില്ലി: രണ്ട് മലയാളി കായിക താരങ്ങള്‍ക്ക് അർജുന പുരസ്കാരം. ബാഡ്മിന്‍റണ്‍ താരം എച്ച് എസ് പ്രണോയിക്കും അത്‍ലറ്റ് എല്‍ദോസ് പോളിനുമാണ് അർജുന. ടേബിള്‍ ടെന്നീസ് താരം ശരത് കമല്‍ അചന്തയ്ക്കാണ് ഇക്കുറി പരമോന്നത കായിക പുരസ്കാരമായ മേജർ ധ്യാന്‍ചന്ദ് ഖേല്‍രത്ന. ഇക്കുറി ബർമിംഗ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ശരത് കമല്‍ നാല് മെഡലുകള്‍ നേടിയിരുന്നു. നവംബർ 30ന് 25 കായിക താരങ്ങള്‍ക്ക് രാഷ്ട്രപതി പുരസ്കാരങ്ങള്‍ സമ്മാനിക്കും. 

കോണ്‍മണ്‍വെൽത്ത് ഗെയിംസിലെ ട്രിപ്പിള്‍ ജംപില്‍ എൽദോസ് പോള്‍ ചരിത്ര സ്വർണം നേടിയിരുന്നു. കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത സ്വർണം നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം ഇതോടെ എൽദോസ് സ്വന്തമാക്കി. 17.03 മീറ്റര്‍ ദൂരത്തോടെയാണ് എല്‍ദോസ് പോള്‍ ഒന്നാമതെത്തിയത്. ഇതിന് പുറമെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജംപ് ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും എല്‍ദോസ് നേടിയിരുന്നു. ഇതേസമയം ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ബാഡ്‌മിന്‍റൺ കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ക്വാര്‍ട്ടറിലും സെമിയിലും മലയാളി താരം എച്ച് എസ് പ്രണോയ് ആയിരുന്നു വിജയശില്‍പി. ഫൈനലില്‍ 14 കിരീടങ്ങള്‍ നേടിയിട്ടുള്ള കരുത്തരായ ഇന്തോനേഷ്യയെ ഇന്ത്യ അട്ടിമറിക്കുകയായിരുന്നു. 

Scroll to load tweet…

സീമാ പൂനിയ(അത്‍ലറ്റിക്സ്), അവിനാശ് മുകുന്ദ് സാബ്‍ലെ(അത്‍ലറ്റിക്സ്), ലക്ഷ്യ സെന്‍(ബാഡ്മിന്‍റണ്‍) അമിത്(ബോക്സിംഗ്), നഖാത് സരീന്‍(ബോക്സിംഗ്), പ്രദീക് കുല്‍ക്കർണി(ചെസ്), ആർ പ്രഗ്നാനന്ദ(ചെസ്), ദീപ് ഗ്രേസ് എക്ക(ഹോക്കി), സുശീല ദേവി(ജൂഡോ), സാക്ഷി കുമാരി(കബഡി), നയന്‍ മോനി സൈക്ക(ലോണ്‍ ബൗൾ), സാഗർ കൈലാസ് ഒവല്‍ക്കർ(മല്ലകോമ്പ്), ഇലവെനില്‍ വാലറിവന്‍(ഷൂട്ടിംഗ്), ഓംപ്രകാശ് മിതർവല്‍(ഷൂട്ടിംഗ്), ഷീ അകൂല(ടേബിള്‍ ടെന്നീസ്), വികാസ് ഠാക്കൂർ(ഭരദോഹ്വനം), അന്‍ഷു(ഗുസ്തി), സരിത(ഗുസ്തി), പ്രവീണ്‍(വുഷു), മാനസി ജോഷി(പാരാ ബാഡ്മിന്‍റണ്‍), തരുണ്‍ ദിലോണ്‍(പാരാ ബാഡ്മിന്‍റണ്‍), സ്വപ്നില്‍ സഞ്ജയ് പാട്ടീല്‍(പാരാ സ്വിമ്മിങ്), ജെർലിന്‍ അനിക ജെ(ഡെഫ് ബാഡ്മിന്‍റണ്‍) എന്നിവരാണ് അർജുന നേടിയ മറ്റ് താരങ്ങള്‍.

CWG 2022 : എൽദോസിന്‍റെ സ്വർണ തിളക്കത്തിൽ പാലയ്ക്കാമറ്റം