പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിൻ ചാമ്പ്യൻഷിപ്പിൽ നീരജ് ചോപ്ര 86.18 മീറ്റർ ദൂരം എറിഞ്ഞ് സ്വർണം നേടി. കെനിയയുടെ ജൂലിയസ് യീഗോ രണ്ടാം സ്ഥാനത്തും ശ്രീലങ്കയുടെ രുമേഷ് പതിരാഗെ മൂന്നാം സ്ഥാനത്തും എത്തി.

ബെംഗളൂരു: പ്രഥമ നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ചാമ്പ്യൻഷിപ്പില്‍ ജേതാവായി ഇന്ത്യയുടെ ഒളിംപിക് ചാമ്പ്യൻ നീരജ് ചോപ്ര. 86.18 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചോപ്ര സ്വര്‍ണം നേടിയത്. 2016ലെ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവായ കെനിയയുടെ ജൂലിയസ് യീഗോ 84.51 മീറ്റര്‍ ദൂരം എറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ ശ്രീലങ്കയുടെ രുമേഷ് പതിരാഗെ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ് മൂന്നാം സ്ഥാനം നേടി. 82.33 മീറ്റര്‍ ദൂരം എറിഞ്ഞ ഇന്ത്യയുടെ സച്ചിന്‍ യാദവ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

നീരജിന്‍റെ ആദ്യ ശ്രമം ഫൗളായപ്പോള്‍ രണ്ടാം ശ്രമത്തില്‍ 82.99 മീറ്റര്‍ ദൂരം താണ്ടിനീരജ് തിരിച്ചുവന്നു. എന്നാല്‍ മൂന്നാം ശ്രമത്തില്‍ 84.34 മീറ്റര്‍ ദൂരം എറിഞ്ഞ രുമേഷ് പതിരാഗെ നീരജിന് വെല്ലുവിളി ഉയര്‍ത്തിയെങ്കിലും മൂന്നാം ശ്രമത്തില്‍ തന്‍റെ ഏറ്റവും മികച്ച ത്രോയുമായി നീരജ് 86.18 മീറ്റര്‍ ദൂരം താണ്ടി സ്വര്‍ണം ഉറപ്പിച്ചു.

മൂന്നാം റൗണ്ട് പിന്നിടുമ്പോള്‍ 82.33 മീറ്റര്‍ ദൂരം താണ്ടിയ ഇന്ത്യയുടെ സച്ചിന്‍ യാദവ് മൂന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ നാലാം റൗണ്ടില്‍ കെനിയയുടെ ജൂലിയസ് യീഗോ 84.51 മീറ്റര്‍ ദൂരം താണ്ടി മത്സരം കടുപ്പിച്ചു. നീരജിന്‍റെ നാലാം ശ്രമം ഫൗളായതോടെ ആരാധകര്‍ സമ്മര്‍ദ്ദത്തിലായി.

തന്‍റെ അഞ്ചാം ശ്രമത്തില്‍ 84.07 മീറ്റര്‍ താണ്ടി നീരജ് മികവ് കാട്ടി.അവസാന ത്രോ 82.22 മീറ്റര്‍ ദൂരമെ താണ്ടിയുള്ളുവെങ്കിലും മൂന്നാം ശ്രമത്തില്‍ നീരജ് താണ്ടിയ 86.18 മീറ്റര്‍ ദൂരം താണ്ടാന്‍ പിന്നീടാര്‍ക്കും കഴിഞ്ഞില്ല. അത്ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയോടെ നീരജ് ചോപ്രയും ജെഎസ്ഡബ്ല്യു സ്പോര്‍ട്സും സംയുക്തമായാണ് വേള്‍ഡ് അത്ലറ്റിക്സിന്‍റെ ഗോള്‍ഡ് ലെവല്‍ സ്റ്റാറ്റസുള്ള ടൂര്‍ണമെന്‍റ് ആദ്യമായി സംഘടിപ്പിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക