ഒരു ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററും ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ബാറ്ററുമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി.
ബര്‍മിംഗ്ഹാം: രണ്ടാം ഇന്നിംഗ്സിലും സെഞ്ചുറി നേടിയ ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും ബാറ്റിംഗ് കരുത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റന്‍ ലീഡിലേക്ക്. 64-1 എന്ന സ്കോറില്‍ നാലാം ദിനം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ചായക്ക് പിരിയുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സെടുത്തിട്ടുണ്ട്. 100 റണ്‍സുമായി ശുഭ്മാന്‍ ഗില്ലും 25 റണ്‍സോടെ രവീന്ദ്ര ജഡേജയും ക്രീസില്‍. ആറ് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യക്കിപ്പോള്‍ 484 റണ്‍സിന്‍റെ ആകെ ലീഡുണ്ട്. ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ചുറി നേടിയ ഗില്‍ രണ്ടാം ഇന്നിംഗ്സില്‍ 129 പന്തിലാണ് ടെസ്റ്റിലെ എട്ടാം സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
ഇതോടെ ഒരു ടെസ്റ്റില്‍ ഡബിള്‍ സെഞ്ചുറിയും സെഞ്ചുറിയും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബാറ്ററും ലോക ക്രിക്കറ്റിലെ ഒമ്പതാമത്തെ ബാറ്ററുമെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. 1971ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സുനില്‍ ഗവാസ്കര്‍ ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറിയും(124) രണ്ടാം ഇന്നിംഗ്സില്‍ ഇരട്ട സെഞ്ചുറിയും(220) നേടിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ ബാറ്റര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്. സെഞ്ചുറി നേടിയതോടെ ഒരു ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതരെ 344 റണ്‍സടിച്ച ഗവാസ്കറുടെ റെക്കോര്‍ഡാണ് 369 റണ്‍സുമായി ഗില്‍ പുതുക്കി എഴുതിയത്.
നാലാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സെന്ന മികച്ച നിലയിൽ ലഞ്ചിന് പിരിഞ്ഞ ഇന്ത്യക്ക് ലഞ്ചിനുശേഷം അര്‍ധസെഞ്ചുറി തികച്ച റിഷഭ് പന്തിനെ നഷ്ടമായെങ്കിലും രവീന്ദ്ര ജഡേജക്കൊപ്പം 68 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തിയ ഗില്‍ ഇന്ത്യയെ സുരക്ഷിത ലീഡിലേക്ക് നയിച്ചു. ആദ്യ സെഷനില്‍ 126-3 എന്ന സ്കോറില്‍ പതറിയപ്പോള്‍ റിഷഭ് പന്തിന്‍റെ കൗണ്ടർ അറ്റാക്കാണ് കളിയില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചത്. 58 പന്തില്‍ മൂന്ന് സിക്സും എട്ട് ഫോറും പറത്തി 65 റണ്‍സെടുത്ത റിഷഭ് പന്ത് ഗില്ലിനൊപ്പം നാലാം വിക്കറ്റില്‍ 110 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയശേഷമാണ് മടങ്ങിയത്. ഷൊയ്ബ് ബഷീറിനെ സിക്സ് അടിക്കാനുള്ള ശ്രമത്തിലാണ് പന്ത് പുറത്തായത്. കരുണ്‍ നായരുടെയും(26) അര്‍ധസെഞ്ചുറി നേടിയ കെ എല്‍ രാഹുലിന്‍റെയും(55) വിക്കറ്റുകളാണ് നാലാം ദിനം ആദ്യ സെഷനില്‍ ഇന്ത്യക്ക് നഷ്ടമായത്. കരുണിനെ ബ്രെയ്ഡന്‍ കാര്‍സും രാഹുലിനെ ജോഷ് ടങുമാണ് വീഴ്ത്തിയത്.
അഞ്ചാമനായി ക്രീസിലിറങ്ങിയ റിഷഭ് പന്ത് പക്ഷെ തകര്‍ത്തടിക്കാനുള്ള മൂഡിലായിരുന്നു. നേരിട്ട മൂന്നാം പന്ത് തന്നെ ബൗണ്ടറി കടത്തിയ റിഷഭ് പന്ത് നാലാം പന്തില്‍ ജോഷ് ടങിനെ സിക്സിന് പറത്തി നയം വ്യക്തമാക്കി. ബെന്‍ സ്റ്റോക്സിന്‍റെ പന്തില്‍ റിഷഭ് പന്ത് നല്‍കിയ ക്യാച്ച് സാക്ക് ക്രോളി നഷ്ടമാക്കിയതിന് പിന്നാലെ ജോഷ് ടങിനെ വീണ്ടും ഫോറിനും സിക്സിനും തൂക്കി റിഷഭ് പന്ത് ലീഡുയര്‍ത്തി. സ്പിന്നര്‍ ജോഷ് ടങിനെതിരെയും രണ്ട് ബൗണ്ടറി നേടിയ പന്തിനെ പിന്നാലെ ജോഷ് ടങിന്‍റെ പന്തില്‍ ക്രിസ് വോക്സും കൈവിട്ടത് ഇന്ത്യക്ക് ഭാഗ്യമായി.