Asianet News MalayalamAsianet News Malayalam

11 വർഷത്തെ ജയിൽവാസത്തിന് ശേഷം 'ബ്ലേഡ് റണ്ണർ'ക്ക് പരോൾ, പുറത്തിറങ്ങുന്നത് കർശന നിബന്ധനകളോടെ

വെള്ളിയാഴ്ചയാണ് പിസ്റ്റോറിയസ് പുറത്തിറങ്ങിയത്. 37കാരനായ ഓസ്കാർ പിസ്റ്റോറിയസിന് 13 വർഷവും 5 മാസവുമാണ് ജയിലിൽ കഴിയേണ്ടിയിരുന്നത്. പരോള്‍ ബോർഡ് ഇതിൽ ഇളവ് നൽകുകയായിരുന്നു.

Oscar Pistorius released from South African prison on parole after 11 years in prison etj
Author
First Published Jan 5, 2024, 1:36 PM IST

പ്രിട്ടോറിയ: വനിതാ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ ദക്ഷിണാഫ്രിക്കൻ പാരാലിംപിക്സ് താരം ഓസ്കാർ പിസ്റ്റോറിയസ് ഒടുവിൽ പരോളിൽ പുറത്തിറങ്ങി. 11 വർഷത്തെ ജയിൽ വാസത്തിനൊടുവിലാണ് ഓസ്കാർ പിസ്റ്റോറിയസിന് പരോളിൽ പുറത്തിറങ്ങാനായത്. നേരത്തെ ഓസ്കാർ പിസ്റ്റോറിയസിന്റെ പരോൾ അപേക്ഷ ദക്ഷിണാഫ്രിക്കന്‍ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷണൽ സർവ്വീസ് അംഗീകരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് പിസ്റ്റോറിയസ് പുറത്തിറങ്ങിയത്. 37കാരനായ ഓസ്കാർ പിസ്റ്റോറിയസിന് 13 വർഷവും 5 മാസവുമാണ് ജയിലിൽ കഴിയേണ്ടിയിരുന്നത്. പരോള്‍ ബോർഡ് ഇതിൽ ഇളവ് നൽകുകയായിരുന്നു.

2016ലാണ് പിസ്റ്റോറിയസ് തടങ്കലിലായത്. 13 വർഷത്തെ തടവ് ശിക്ഷയാണ് ഓസ്കാർ പിസ്റ്റോറിയസിന് വിധിച്ചിരുന്നത്. 2013ലാണ് കേസിനാസ്‌പദമായ അക്രമ സംഭവം നടന്നത്. 2013ലെ വാലന്‍ന്റൈന്‍ ദിനത്തിലാണ് കാമുകിയായ റീവ സ്റ്റീന്‍കാംപ് എന്ന പ്രമുഖ മോഡലിനെ ഓസ്കാർ പിസ്റ്റോറിയസ് കൊലപ്പടുത്തിയത്. അര്‍ദ്ധ രാത്രിയില്‍ വീട്ടില്‍ എത്തിയ കാമുകിയെ കള്ളനെന്ന് തെറ്റിദ്ധരിച്ചാണ് പിസ്റ്റോറിസ് വെടിവെച്ചതെന്നാണ് അന്ന് ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പ്രിട്ടോറിയയിലെ ജയിലില്‍ വച്ചാണ് പരോള്‍ അപേക്ഷയിൽ വാദം നടന്നത്. റീവ സ്റ്റീന്‍കാംപിന്റെ അമ്മ പരോൾ അപേക്ഷയെ എതിർത്തില്ല. സെപ്തംബറിൽ റീവ സ്റ്റീന്‍കാംപിന്റെ പിതാവ് ബാരി മരണപ്പെട്ടിരുന്നു. പിസ്റ്റോറിസിന്റെ കുറ്റസമ്മതവും തടവു കാലത്തെ പെരുമാറ്റവും എല്ലാം വിലയിരുത്തിയാണ് പരോള്‍ കോടതിയുടെ തീരുമാനം. 2015ലാണ് കോടതി പിസ്റ്റോറിസിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

29കാരിയായിരുന്ന റീവ നിയമ ബിരുദധാരിയായിരുന്നു. ബാത്ത്റൂമിൽ നിന്നായിരുന്നു പിസ്റ്റോറിസ് കാമുകിയ്ക്ക് നേരെ നാല് തവണ വെടിയുതിർത്തത്. കാമുകി കിടക്കയിലാണെന്ന് ധരിച്ചിരുന്ന പിസ്റ്റോറിസ് കള്ളനെന്ന് ധരിച്ചാണ് വെടിവച്ചതെന്നാണ് കുറ്റസമ്മതം നടത്തിയത്. ഒരു വയസ് പ്രായത്തിന് മുന്‍പ് കാലുകള്‍ മുറിച്ച് മാറ്റേണ്ടി വന്ന പിസ്റ്റോറിസ് കൃത്രിമകാലുകള്‍ ഉപയോഗിച്ചാണ് കായിക മേഖലയില്‍ വലിയ നേട്ടമുണ്ടാക്കിയത്. ബ്ലേഡ് റണ്ണർ എന്ന പേരിലാണ് പിസ്റ്റോറിസ് അറിയപ്പെട്ടിരുന്നത്. പാരാലിംപിക്സില്‍ നിരവധി സ്വർണ മെഡലുകളാണ് പിസ്റ്റോറിസ് നേടിയത്. 2012 ഒളിംപിക്സില്‍ അംഗ പരിമിതരല്ലാത്ത കായിക താരങ്ങള്‍ക്കെതിരെയും പിസ്റ്റോറിസ് മത്സരിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios