ഇന്ത്യന്‍ സംഘത്തിന് വിജയാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി എല്ലാ പിന്തുണയും അറിയിച്ചു

ദില്ലി: കോമൺവെല്‍ത്ത് ഗെയിംസിനുള്ള (Commonwealth Games 2022) ഇന്ത്യന്‍ ടീമുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). രാവിലെ 10 മണിക്ക് ഓണ്‍ലൈനിലായിരുന്നു കൂടിക്കാഴ്‌ച. അവിനാശ് സാബ്‌ലെ, ട്രീസാ ജോളി, ഷര്‍മിള, ഡേവിഡ് ബെക്കാം, സലീമ തെത്തേ തുടങ്ങിയ താരങ്ങള്‍ പ്രധാനമന്ത്രിയുമായി ഗെയിംസിനുള്ള തയ്യാറെടുപ്പുകളെ കുറിച്ച് സംസാരിച്ചു. ഇന്ത്യന്‍ സംഘത്തിന് വിജയാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി എല്ലാ പിന്തുണയും അറിയിച്ചു. 

ഇന്ത്യന്‍ ടീമിനെ കോമൺവെല്‍ത്ത് ഗെയിംസിലുടനീളം ആരാധകര്‍ പിന്തുണയ്ക്കണമെന്ന് നരേന്ദ്ര മോദി നേരത്തെ ട്വിറ്ററിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. ബര്‍മിങ്ഹാമില്‍ ഈ മാസം 28നാണ് കോമൺവെൽത്ത് ഗെയിംസ് തുടങ്ങുന്നത്. 72 രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങള്‍ മാറ്റുരയ്‌ക്കും. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയിൽ നിന്ന് മത്സരിക്കും. 215 കായിക താരങ്ങളും ഒഫീഷ്യല്‍സും സപ്പോര്‍ട്ട് സ്റ്റാഫും അടക്കം 107 പേരും അടങ്ങുന്നതാണ് ഇന്ത്യയുടെ ജംബോ സംഘം. സോണി സ്പോര്‍ട്‌സ് നെറ്റ്‌വര്‍ക്കാണ് ടെലിവിഷനിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും മത്സരങ്ങള്‍ ഇന്ത്യയില്‍ സംപ്രേഷണം ചെയ്യുക. സോണി സിക്‌സ്, സോണി ടെന്‍ 1, സോണി ടെന്‍ 2, സോണി ടെന്‍ 3, സോണി ടെന്‍ 4 ചാനലുകളില്‍ ഗെയിംസ് കാണാം. 

Scroll to load tweet…

ഒളിംപിക്സ് സ്വര്‍ണമെഡല്‍ ജേതാവ് നീരജ് ചോപ്ര, പി വി സിന്ധു, മിരാഭായ് ചാനു, ലോവ്‌ലിന ബോര്‍ഗോഹെയ്ന്‍, ബജ്റങ് പുനിയ, രവികുമാര്‍ ദഹിയ, മണിക ബത്ര, വിനേഷ് ഫോഗട്ട്, തജീന്ദര്‍പാല്‍ സിങ്, ഹിമ ദാസ്, അമിത് പങ്കാല്‍ എന്നിവരടങ്ങുന്നതാണ് ഇത്തവണത്തെ ഇന്ത്യന്‍ സംഘം. അഞ്ച് ഗെയിംസ് വില്ലേജുകളിലായിട്ടായിരിക്കും ഇന്ത്യന്‍ സംഘം താമസിക്കുക. അതേസമയം, വനിതാ ക്രിക്കറ്റ് ടീമിന് ബര്‍മിങ്ഹാമില്‍ പ്രത്യേക താമസ സൗകര്യമൊരുക്കിയിട്ടുണ്ട്. നീരജ് ചോപ്രയാണ് ഗെയിംസില്‍ ഇന്ത്യന്‍ പതാകയേന്തുക. 2018ല്‍ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ വേട്ടയില്‍ ഓസ്ട്രേലിയക്കും ഇംഗ്ലണ്ടിനും പുറകില്‍ മൂന്നാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. 

കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള 322 അംഗ ഇന്ത്യന്‍ സംഘമായി