മത്സരത്തിനിടെ ഒരു കൂട്ടം ആരാധകർ ചിലരെ വംശീയമായി അധിക്ഷേപിക്കുകയും സ്ത്രീകളെ മോശമായി സ്പർശിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണം 

ഓസ്ട്രിയ: ഓസ്ട്രിയൻ ഗ്രാൻപ്രിക്കിടെ(Austrian GP 2022) വംശീയാധിക്ഷേപവും സ്ത്രീകളെ അപമാനിച്ച സംഭവവും നടന്നതിനെതിരെ വ്യാപകപ്രതിഷേധം. സംഭവത്തെ അപലപിച്ച് ഫോർമുലവൺ(F1) അധികൃതർ രംഗത്തെത്തി. ഇത്തരം അധിക്ഷേപങ്ങൾ അംഗീകരിക്കില്ലെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും എഫ്1 വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

മെഴ്സിഡസ് താരം ലൂയിസ് ഹാമിൽട്ടണും പ്രതിഷേധം അറിയിച്ചു. എല്ലാസ്ഥലവും ആരാധകർക്ക് സുരക്ഷിതമാക്കാൻ അധികൃതർ ഇടപെടണമെന്ന് ഹാമിൽട്ടൺ പറഞ്ഞു. ഓസ്ട്രിയൻ ഗ്രാൻപ്രി മത്സരത്തിനിടെ ഒരു കൂട്ടം ആരാധകർ ചിലരെ വംശീയമായി അധിക്ഷേപിക്കുകയും സ്ത്രീകളെ മോശമായി സ്പർശിക്കുകയും ചെയ്തതാണ് പ്രതിഷേധത്തിന് കാരണം. ഒരു ലക്ഷത്തി അയ്യായിരം ആരാധകരാണ് മത്സരം കാണാനെത്തിയത്.

Scroll to load tweet…

കിരീടം ചാൾസ് ലെക്ലെർക്കിന് 

അതേസമയം ഫോർമുലവൺ ഓസ്ട്രിയൻ ഗ്രാൻപ്രിയിൽ ഫെറാറിയുടെ ചാൾസ് ലെക്ലെർക്ക് കിരീടം സ്വന്തമാക്കി. പോൾപൊസിഷനിൽ മത്സരം തുടങ്ങിയ റെഡ്ബുള്ളിന്‍റെ മാക്സ് വെഴ്സ്റ്റപ്പനെ പിന്നിലാക്കിയാണ് ലെക്ലെർക്ക് കിരീടത്തിലെത്തിയത്. മെഴ്സിഡസിന്‍റെ ലൂയിസ് ഹാമിൽടൺ മൂന്നാമതും ജോർജ് റസൽ നാലാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

ഇതിഹാസതാരം മൈക്കേൽ ഷൂമാക്കറിന്‍റെ മകൻ മിക്ക്ഷൂമാക്കർ ആറാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി. ഹാസിന്‍റെ താരമാണ് മിക്ക് ഷൂമാക്കർ. ഡ്രൈവേഴ്സ് ചാമ്പ്യൻഷിപ്പിൽ വെഴ്സ്റ്റപ്പൻ തന്നെയാണ് ഒന്നാമത്. 6 ജയവുമായി 208 പോയിന്‍റാണ് വെഴ്സ്റ്റപ്പനുള്ളത്. ചാൾസ് ലെക്ലെർക് രണ്ടും സെർജിയോ പെരസ് മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. 

Women's Hockey World Cup 2022 : വനിതാ ഹോക്കി ലോകകപ്പ്; സ്പെയിനിനോട് തോറ്റ് ഇന്ത്യ പുറത്ത്