ജനജീവിതം സാധാരണ നിലയിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും ഒളിംപിക്സിനെ കുറിച്ചുള്ള ആശങ്കകളെല്ലാം അസ്ഥാനത്താവുമെന്നും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ. 

ടോക്യോ: ടോക്യോ ഒളിംപിക്‌സ് മുൻനിശ്ചയിച്ച പ്രകാരം ഈവ‍ർഷം തന്നെ നടക്കുമെന്ന് അന്താരാഷ്‌ട്ര ഒളിംപിക് കമ്മിറ്റി. ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ഒളിംപിക്സ് ഉപേക്ഷിച്ചേക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുന്നതോടെയാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി വിശദീകരണവുമായി രംഗത്തെത്തിയത്.

കൊവിഡ് കാരണം കഴിഞ്ഞ വർഷം നീട്ടിവച്ച ഒളിംപിക്സ് ഇക്കൊല്ലം നടക്കും. ഒളിംപിക്സിന്റെ വിജയകരമായ നടത്തിപ്പിനായി ജപ്പാൻ പ്രയത്നം തുടരുകയാണ്. ഒളിംപിക്സുമായി ബന്ധപ്പെട്ട എല്ലാ സമിതികളും ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടുപോവുകയാണെന്നും ഒളിംപിക് കമ്മിറ്റി വ്യക്തമാക്കി. ജൂലൈ മുതൽ ഓഗസ്റ്റ് എട്ട് വരെയാണ് ടോക്യോയിൽ ഒളിംപിക്സ് നടക്കുക. 

ആരാധകര്‍ക്ക് വിജയസമ്മാനം തുടരുമോ ബ്ലാസ്റ്റേഴ്‌സ്; ഇന്ന് എതിരാളികള്‍ ഗോവ

ജനജീവിതം സാധാരണ നിലയിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും ഒളിംപിക്സിനെ കുറിച്ചുള്ള ആശങ്കകളെല്ലാം അസ്ഥാനത്താവുമെന്നും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിഡെ സുഗ പറഞ്ഞു. ഒളിംപിക്സിൽ നിന്ന് ജപ്പാൻ പിൻമാറാൻ ശ്രമിക്കുന്നു എന്ന തരത്തിൽ വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്ന് ജപ്പാനീസ് ഒളിംപിക് കമ്മിറ്റി ചെയർമാൻ യസുഹിറോ യമാഷിതയും വ്യക്തമാക്കി. 

ലോകം മുഴുവൻ ഒളിംപിക്സിനായി കാത്തിരിക്കുന്നതിനാൽ വാക്സീനും അത്‍ലറ്റുകളുടെ മനോവീര്യവുമായിരിക്കും ഏറ്റവും പ്രധാനമെന്ന് വേൾഡ് അത്‍ലറ്റിക്സ് പ്രസിഡന്റ് സെബാസ്റ്റ്യൻ കോ പറഞ്ഞു. 

ഏഷ്യന്‍ ഹോക്കിയില്‍ മാറ്റം

അതേസമയം ഏഷ്യൻ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി വീണ്ടും മാറ്റിവച്ചു. കൊവിഡ് നിയന്ത്രണ വിധേയമാവാത്ത പശ്ചാത്തലത്തിലാണ് തീരുമാനം. പുരുഷൻമാരുടെ
ടൂർണമെന്റ് മാർച്ച് 11 മുതൽ 19 വരെ ധാക്കയിലും വനിത ടൂർണമെന്റ് മാ‍ർച്ച് 31 മുതൽ ഏപ്രിൽ ആറ് വരെ തെക്കൻ കൊറിയയിലുമാണ് നടക്കേണ്ടിയിരുന്നത്. ജൂണിന് ശേഷം ചാമ്പ്യന്‍ഷിപ്പ് നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഏഷ്യൻ ഹോക്കി ഫെഡറേഷൻ അറിയിച്ചു. 

തായ്‍ലൻഡ് ഓപ്പൺ ബാഡ്‌മിന്‍റണ്‍: ഇന്ത്യക്ക് ഇന്ന് ഇരട്ട സെമി