ദിവസവും നാലഞ്ചു തവണ ഇൻസുലിൻ കുത്തിവയ്പ്പുകൾ എടുക്കേണ്ടി വരുന്ന തീവ്രമായ പ്രമേഹാവസ്ഥയെ ലക്ഷ്മി അതിജീവിച്ചത് കായിക വിനോദത്തിലൂടെയാണ്.
കൊച്ചി: മെട്രോ നഗരത്തിന്‍റെ വീഥികളിൽ ആവേശം അലതല്ലിയ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ ഓട്ടക്കാർക്കിടയിൽ ഒരാൾ മാത്രം വിസ്മയത്തിന്‍റെ കവിത പോലെ വേറിട്ടുനിന്നു. കാഴ്ചയുടെ ലോകം ഇരുളടഞ്ഞുപോയിട്ടും, ശരീരം പ്രമേഹത്തിന്‍റെ കടുത്ത വെല്ലുവിളികൾ ഉയർത്തിയിട്ടും തളരാത്ത ആ മനസ്സിന്‍റെ വേഗത അളക്കാൻ ആർക്കും കഴിഞ്ഞില്ല. തന്‍റെ ഗൈഡ് റണ്ണറായ രാധികയുടെ പിന്തുണയോടെ ജനസാഗരത്തെ വകഞ്ഞുമാറ്റി ലക്ഷ്മിനാരായണ 10 കിലോമീറ്റർ ഫിനിഷിംഗ് ലൈൻ കടന്നപ്പോൾ അവിടെ പൂത്തുലഞ്ഞത് വെറും സ്പോർട്സ് ലഹരിയല്ല, മറിച്ച് പരിമിതികൾക്ക് മേലുള്ള മനുഷ്യേച്ഛയുടെ വിജയഗാഥയായിരുന്നു.
ദിവസവും നാലഞ്ചു തവണ ഇൻസുലിൻ കുത്തിവയ്പ്പുകൾ എടുക്കേണ്ടി വരുന്ന തീവ്രമായ പ്രമേഹാവസ്ഥയെ ലക്ഷ്മി അതിജീവിച്ചത് കായിക വിനോദത്തിലൂടെയാണ്. തന്‍റെ ജേഴ്സിയിൽ 'ഞാൻ ഇൻസുലിന്‍റെ കരുത്തിലാണ് ഓടുന്നത്' എന്ന് വലിയ അക്ഷരങ്ങളിൽ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നത് തന്നെപ്പോലെയുള്ള ലക്ഷക്കണക്കിന് ആളുകൾക്ക് ആത്മവിശ്വാസം പകരാനാണ്.'നിശബ്ദമായി വീട്ടിലിരിക്കാനല്ല, മറിച്ച് വെല്ലുവിളികളെ നേരിട്ട് ലോകത്തിന് മുന്നിൽ കരുത്ത് തെളിയിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്,' എന്ന് അദ്ദേഹം പറയുന്നു.
കൊച്ചിയിൽ ഇത് രണ്ടാം തവണയാണ് ലക്ഷ്മിനാരായണ ഓടാനെത്തുന്നതെങ്കിലും ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിൽ ഇതാദ്യമാണ്. 42 കിലോമീറ്റർ ദൂരം വരെ ഇതിനകം ഓടിത്തീർത്തിട്ടുള്ള ഈ പോരാളിക്ക്, ഓട്ടത്തിനിടയിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരന്തരം പരിശോധിക്കേണ്ടി വരുന്നുണ്ട്. എങ്കിലും ആ ഓറഞ്ച് ചരടിലൂടെ കൈമാറുന്ന വിശ്വാസവും രാധിക നൽകുന്ന നിർദ്ദേശങ്ങളും പിന്തുടർന്ന് അദ്ദേഹം മുന്നോട്ട് കുതിച്ചു. ഹൈദരാബാദിലെ 'സ്വീറ്റ് സോൾസ്' എന്ന റണ്ണേഴ്‌സ് കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് കൂടിയായ ലക്ഷ്മിനാരായണ, ഓരോ ചുവടിലും ആത്മവിശ്വാസത്തിന്റെ പുതിയ ചരിത്രം രചിക്കുകയാണ്. രോഗത്തെയും വൈകല്യത്തെയും ഭയപ്പെടാതെ ലക്ഷ്യത്തിലേക്ക് കുതിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ ജീവിതം ഇന്ന് തിളക്കമുള്ളൊരു വഴിവിളക്കാണ്.
