ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പ് ഗിന്നസ് റെക്കോർഡിന്റെ തിളക്കവുമായാണ് സമാപിച്ചത്.

ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പ് ഗിന്നസ് റെക്കോർഡിന്റെ തിളക്കവുമായാണ് സമാപിച്ചത്.

വിജ്ഞാനവും വിനോദവും കൈകോർത്ത നാലു ദിനരാത്രങ്ങൾക്ക് കൊച്ചിയിൽ ആവേശകരമായ സമാപ്തി. ജെയിൻ യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സമ്മിറ്റ് ഓഫ് ഫ്യൂച്ചർ രണ്ടാം പതിപ്പ് ഗിന്നസ് റെക്കോർഡിന്റെ തിളക്കവുമായാണ് സമാപിച്ചത്. 401 പേർ പങ്കെടുത്ത ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ റിലേ സ്പീച്ച് ഈ മേളയെ ലോക റെക്കോർഡിലേക്ക് നയിച്ചു. ആകാശത്ത് വിസ്മയം തീർത്ത 500 ഡ്രോണുകളുടെ ഷോയും കേരളത്തിലെ ഏറ്റവും വലിയ ഓട്ടോ എക്സ്പോയും സമ്മിറ്റിന്റെ പ്രധാന ആകർഷണങ്ങളായി. സംഗീത പ്രേമികളെ ആവേശത്തിലാഴ്ത്തിക്കൊണ്ട് ജൊനിറ്റ ഗാന്ധി, അറിവ്, സെബ ടോമി തുടങ്ങിയവരുടെ മാസ്മരിക പ്രകടനങ്ങളും അരങ്ങേറി.

നാനൂറിലധികം പ്രഭാഷകരും ഏഴ് ട്രാക്കുകളിലായി നടന്ന ഇരുന്നൂറിലധികം സെഷനുകളും അമ്പതിലേറെ വർക്ക്ഷോപ്പുകളും സമ്മിറ്റിനെ അറിവിന്റെ ഉത്സവമാക്കി മാറ്റി. മന്ത്രി പി. രാജീവ്, സ്പീക്കർ എ.എൻ ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ,കെ.സി വേണു​ഗോപാൽ, ഷാഫി പറമ്പിൽ, ഹൈബി ഈഡൻ എം.പി തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കളും വിവിധ മേഖലകളിലെ വിദഗ്ധരും ചർച്ചകളിൽ പങ്കുചേർന്നു.

രമേശ് പിഷാരടി, രജിഷ വിജയൻ, പ്രിയ വാര്യർ തുടങ്ങിയ ചലച്ചിത്ര താരങ്ങളുടെ സാന്നിധ്യം സെഷനുകളെ കൂടുതൽ ആകർഷകമാക്കി. റോബോവേഴ്സ്, ഫെസ്റ്റിവൽ ഓഫ് ഡിസൈൻ, ഫുഡ് ഫെസ്റ്റ്, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ് സന്ദർശകർക്കായി ഒരുക്കിയിരുന്നത്. കിൻഫ്ര കൺവെൻഷൻ സെന്ററിന് സമീപം നടന്ന ഫെസ്റ്റിവൽ ഓഫ് സ്പീഡ് യുവാക്കളുടെയും ഓട്ടോമൊബൈൽ പ്രേമികളുടെയും മനം കവർന്നു. കഴിഞ്ഞ തവണ ടെസ്‌ല കാറിലൂടെ വിസ്മയിപ്പിച്ച സമ്മിറ്റ്, ഇത്തവണ ഡ്രോൺ ഷോയിലൂടെയും മറ്റും കേരളത്തിന് പുത്തൻ അനുഭവങ്ങൾ സമ്മാനിച്ചാണ് മടങ്ങിയത്.