വിദ്യാഭ്യാസത്തിനായി വിദേശത്ത് സ്വന്തം ഇഷ്ടപ്രകാരം പോകുന്ന കുട്ടികളെ തടയാനാകില്ല. പക്ഷേ ഇവിടെ അവസരങ്ങളില്ലാത്തത് കൊണ്ട് പോകുന്നവര്‍ക്ക് മുന്നില്‍ ഇവിടെ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവുകയാണ് വേണ്ടത്.

എല്‍ഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണകരമാകുമെന്ന് ഷാഫി പറമ്പില്‍ എംപി. അങ്ങനെയൊരു പ്രചാരണം വരുമ്പോള്‍ ജനങ്ങള്‍ അതിനുപിന്നാലെ പോകുമെന്ന വിശ്വാസം തങ്ങള്‍ക്കില്ല. അതില്‍നിന്നൊരു മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് കൂടുതലും. ആ കൂടുതലുള്ള ആളുകളുടെ പ്രതികരണമാണ് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ജെയിന്‍ യൂണിവേഴ്‌സിറ്റി സംഘടിപ്പിക്കുന്ന ദി സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ ഷാഫി മുഷ്‌ക്കില്‍ എന്ന് പേരിട്ട സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനാ സംവിധാനം വെച്ചുനോക്കുമ്പോള്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പ് ഒരിക്കലും യുഡിഎഫിന് അനുകൂലമല്ല. അങ്ങനെയായിരുന്നിട്ടും എല്‍ഡിഎഫിന് അവര്‍ പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു തിരിച്ചടിയുണ്ടായത് കേരളം ഒന്നടങ്കം ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നതിന്റെ തെളിവാണെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ദിവസം അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ കൊണ്ടൊന്നും നിയമസഭ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന് അനുകൂലമാകില്ലെന്ന് ഷാഫി പറഞ്ഞു. എല്ലാ മേഖലയിലും കാലത്തിന് അനുസൃതമായിട്ടുള്ള മെച്ചപ്പെടല്‍ ഉണ്ടാകേണ്ടതുണ്ട്. അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നിലവിലില്ലാത്ത അവസരത്തിന് വേണ്ടി യുവതലമുറയെ തയ്യാറാക്കേണ്ട ചുമതലയാണ് ഒരു സര്‍ക്കാര്‍ നിര്‍വഹിക്കേണ്ടത്. അതിന് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ കൊണ്ട് മതിയാകില്ല എന്നാണ് വിശ്വാസം. അതുതന്നെയാണ് ജനങ്ങളും കരുതുന്നതെന്നും ഷാഫി പറഞ്ഞു.

വിദ്യാഭ്യാസത്തിനായി വിദേശത്ത് സ്വന്തം ഇഷ്ടപ്രകാരം പോകുന്ന കുട്ടികളെ തടയാനാകില്ല. പക്ഷേ ഇവിടെ അവസരങ്ങളില്ലാത്തത് കൊണ്ട് പോകുന്നവര്‍ക്ക് മുന്നില്‍ ഇവിടെ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവുകയാണ് വേണ്ടത്. ഫ്യൂച്ചറിസ്റ്റിക്കായ അത്തരം അവസരങ്ങള്‍ ലഭ്യമാക്കുകയെന്നതാണ് ഒരു സര്‍ക്കാരിന്റെ കടമയെന്നും ഷാഫി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ജയിക്കുകയെന്നതിന് അപ്പുറത്തേക്ക് ഈ തലമുറയുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ഉയരുകയെന്നതാണ് തങ്ങളുടെ മുന്നിലുള്ള വെല്ലുവിളി. അതിന് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉള്‍പ്പെടെ കാതലായ മാറ്റങ്ങളുകേണ്ടതുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തിന് മത്സരിക്കുമെന്നും മത്സരിക്കില്ല എന്നും പറയുന്നില്ലെന്ന് ഷാഫി പറഞ്ഞു. പാര്‍ട്ടി നല്‍കുന്ന എന്ത് ഉത്തരവാദിത്തവും നിര്‍വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.