സൗന്ദര്യ-ആരോഗ്യ സംരക്ഷണ രംഗത്ത്, കാലം പരീക്ഷിച്ച പാരമ്പര്യ രീതികളിലേക്കുള്ള തിരിച്ചുവരവ് ശക്തമാകുകയാണ്.

ഇന്നത്തെ പുതുതലമുറ പൗരാണിക ആരോഗ്യ-സൗന്ദര്യ ശീലങ്ങളെ വീണ്ടും കണ്ടെത്തുകയാണ്. ലോകത്തെ ഏറ്റവും പഴക്കമുള്ള രണ്ട് പാരമ്പര്യങ്ങളാണ് ഇതിൽ വേറിട്ടുനിൽക്കുന്നത്: ഇന്ത്യയുടെ ആയുർവേദവും ഇസ്രായേലിലെ ചാവുകടലും. അതിശയകരമായ കാര്യം, ഇവ തമ്മിലുള്ള സാമ്യങ്ങളും ആധുനിക ശാസ്ത്രം ഇവയെ എത്രത്തോളം ശരിവെക്കുന്നു എന്നതുമാണ്.

സൗന്ദര്യത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള നമ്മുടെ ചിന്തകളിൽ നിശ്ശബ്ദമായ ഒരു മാറ്റം സംഭവിക്കുകയാണ്. വർഷങ്ങളായി, ‘വെൽനസ്’ എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത് കൂടുതൽ ക്രീമുകളും ലേപനങ്ങളും, കൂടുതൽ രാസവസ്തുക്കൾ, ഉച്ചരിക്കാൻ പോലും പ്രയാസമുള്ള പേരുകളുള്ള കൂടുതൽ കുപ്പികൾ എന്നിവയായിരുന്നു. എപ്പോഴും പുതിയതിനോടായിരുന്നു നമ്മുടെ ആകർഷണം. പുതിയ ഫോർമുലകളാണ് മികച്ചതെന്നായിരുന്നു വാഗ്ദാനങ്ങൾ. എന്നാൽ അത്ഭുതങ്ങൾ നൽകുമെന്ന അവകാശവാദങ്ങളുള്ള ചേരുവകൾക്ക് പിന്നാലെയുള്ള ഈ നെട്ടോട്ടത്തിൽ നമ്മളിൽ പലരും ക്ഷീണിതരായി.

ഇപ്പോൾ കാലം വീണ്ടും പഴയ താളത്തിലേക്ക് മടങ്ങുകയാണ്. സൗന്ദര്യ-ആരോഗ്യ സംരക്ഷണ രംഗത്ത്, കാലം പരീക്ഷിച്ച പാരമ്പര്യ രീതികളിലേക്കുള്ള തിരിച്ചുവരവ് ശക്തമാകുകയാണ്. നമ്മുടെ മുത്തശ്ശിമാർ യാതൊരു ലേബലുകളുടെയും സഹായമില്ലാതെ ചെയ്തിരുന്ന ശീലങ്ങളിലേക്കുള്ള മടക്കം. ഉദാഹരണത്തിന്, മഞ്ഞളും കടലമാവും ചേർത്ത് തയ്യാറാക്കുന്ന ‘ഉബ്താൻ’. അല്ലെങ്കിൽ കുളിക്കുന്നതിന് മുമ്പ് സാവധാനം ചെയ്യുന്ന ചെറുചൂടുള്ള എണ്ണമസാജ്. അതുമല്ലെങ്കിൽ ക്ഷീണിച്ച ചർമ്മത്തിന് ആശ്വാസം നൽകാൻ പുരട്ടുന്ന മുൾട്ടാണി മിട്ടി. ഇവയൊന്നും പുതിയതല്ല; എങ്കിലും ഇന്ന് അവ വീണ്ടും പുതുമയോടെ അനുഭവപ്പെടുന്നു. സ്ക്രീനുകൾക്കും കൃത്രിമത്വങ്ങൾക്കും നടുവിൽ വളർന്ന ഒരു തലമുറ, ഒരിക്കൽ പഴഞ്ചനെന്ന് കരുതി തള്ളിക്കളഞ്ഞ അതേ അറിവുകളിലേക്ക് നിശ്ശബ്ദമായി തിരിച്ചുനടക്കുകയാണ്.

ഇന്ന് പലരും പൗരാണിക ആരോഗ്യപാരമ്പര്യങ്ങളിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുന്ന ഈ സാഹചര്യത്തിൽ, രണ്ട് പാരമ്പര്യങ്ങളെ പ്രത്യേകം ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു: ഇന്ത്യയുടെ ആയുർവേദവും ഇസ്രായേലിലെ ചാവുകടലും. ഇവ രണ്ടും തമ്മിലുള്ള അസാധാരണമായ സാമ്യങ്ങളും, ഈ പുരാതന അറിവുകളെ ആധുനിക ശാസ്ത്രം ഒടുവിൽ അംഗീകരിക്കുന്ന രീതിയുമാണ് എന്റെ ശ്രദ്ധ ആകർഷിക്കുന്നത്.

വ്യത്യസ്തമായ വേരുകൾ, സമാനമായ ചിന്തകൾ

ഒറ്റനോട്ടത്തിൽ ഇവ തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തോന്നാം. ഒന്ന്, തെക്കേ ഇന്ത്യയിലെ ഈർപ്പമുള്ള തീരങ്ങളിൽ പിറവിയെടുത്ത, ഔഷധസസ്യങ്ങളും എണ്ണകളും ദിനചര്യകളും ഉൾക്കൊള്ളുന്ന മൂവായിരം വർഷം പഴക്കമുള്ള ചികിത്സാ സമ്പ്രദായമാണ്. മറ്റൊന്ന്, ഭൂമിയിലെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നായ, സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 430 മീറ്റർ താഴെ സ്ഥിതി ചെയ്യുന്ന ചാവുകടലാണ്. ആയിരക്കണക്കിന് വർഷങ്ങളായി ആളുകൾ അവിടത്തെ ധാതുസമ്പുഷ്ടമായ വെള്ളത്തിൽ കുളിക്കുകയും രോഗശാന്തി നൽകുന്ന ഇരുണ്ട ചെളി ശരീരത്തിൽ പുരട്ടുകയും ചെയ്യുന്നു.

എന്നാൽ ഇവ തമ്മിലുള്ള സാമ്യം അതിശയിപ്പിക്കുന്നതാണ്. ചർമ്മത്തിനായി ഭൂമിയിൽ നിന്ന് ലഭിക്കുന്ന ചെളി, ശരീരത്തിൽ പുരട്ടുന്ന എണ്ണകളും ധാതുക്കളും, പ്രകൃതിയെ തന്നെ ചികിത്സയുടെയും പരിചരണത്തിന്റെയും ഭാഗമായി കാണുന്ന സമീപനം—ഇവ രണ്ടിടത്തും ഒരുപോലെ കാണാം.

സ്ഥലം തന്നെ ചികിത്സയുടെ ഭാഗമാണെന്ന വിശ്വാസത്തിൽ നിന്നാണ് രണ്ട് പാരമ്പര്യങ്ങളും ആരംഭിക്കുന്നത്. കേരളം ‘ആയുർവേദത്തിന്റെ നാട്’ എന്നാണ് അറിയപ്പെടുന്നത്. ഈർപ്പമുള്ള മൺസൂൺ കാലമാണ് ചികിത്സയ്ക്ക് ഏറ്റവും അനുയോജ്യമായ സമയമെന്ന് ആയുർവേദ ആചാര്യന്മാർ വിശ്വസിക്കുന്നു, കാരണം ഈർപ്പം ചർമ്മസുഷിരങ്ങൾ വികസിക്കാനും ഔഷധഎണ്ണകൾ കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടാനും സഹായിക്കുന്നു.

ഇതേ തത്വം തന്നെയാണ് ചാവുകടലിന്റെ സവിശേഷ ഭൗമശാസ്ത്രത്തിലും കാണുന്നത്. സമുദ്രനിരപ്പിൽ നിന്ന് വളരെ താഴെ സ്ഥിതി ചെയ്യുന്നതിനാൽ അവിടത്തെ കട്ടിയുള്ള അന്തരീക്ഷം കടുത്ത അൾട്രാവയലറ്റ് കിരണങ്ങളെ ഭാഗികമായി അരിച്ചെടുക്കുന്നു. കൂടാതെ അവിടത്തെ വെള്ളത്തിൽ ലോകത്ത് മറ്റെങ്ങും അപൂർവമായ അളവിൽ ധാതുക്കൾ അടങ്ങിയിരിക്കുന്നു. രണ്ട് സാഹചര്യങ്ങളിലും, നിങ്ങൾ ചികിത്സയുടെ ഉറവിടത്തിലേക്കാണ് പോകുന്നത്.

മാത്രമല്ല, ഇവ രണ്ടും പ്രകൃതിയെ കേവലമൊരു ചികിത്സ എന്നതിലുപരി ഒരു ആചാരമാക്കി മാറ്റുന്നു. ഇന്ത്യയിൽ മഞ്ഞളും ചന്ദനവും കടലമാവും ചേർന്ന ‘ഉബ്താൻ’ ചർമ്മത്തിൽ മൃദുവായി പുരട്ടുന്നു. ‘അഭ്യംഗം’, അഥവാ ചെറുചൂടുള്ള എണ്ണമസാജ്, ദിനചര്യയുടെ ഭാഗമായ ഒരു പരിചരണമാണ്. ഇത് എല്ലാവർക്കും ഒരുപോലെയല്ല; ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ എണ്ണയാണ് തിരഞ്ഞെടുക്കുന്നത്.

ചാവുകടലിലാകട്ടെ, വെള്ളത്തിൽ ശാന്തമായി പൊങ്ങിക്കിടക്കുന്നതും ധാതുസമ്പുഷ്ടമായ ചെളി ശരീരത്തിൽ പുരട്ടുന്നതും നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളുടെ ഭാഗമാണ്. പരസ്പരം സമ്പർക്കമില്ലാതിരുന്ന രണ്ട് സംസ്കാരങ്ങൾ, അനുയോജ്യമായ മണ്ണും എണ്ണയും ശ്രദ്ധയോടെ ഉപയോഗിക്കുന്നത് മനുഷ്യശരീരത്തിന് ഗുണം ചെയ്യുമെന്ന് ഒരേപോലെ തിരിച്ചറിഞ്ഞു.

ശാസ്ത്രം യോജിക്കുന്നിടം

വളരെക്കാലമായി ആധുനിക സൗന്ദര്യശാസ്ത്രം ഇതെല്ലാം പരമ്പരാഗത അറിവുകളായാണ് കണ്ടിരുന്നത്. എന്നാൽ ആധുനിക ശാസ്ത്രം ഇവയെ ഗൗരവമായി പഠിക്കാൻ തുടങ്ങിയതോടെ, ഈ പഴയ അറിവുകളിൽ പലതും ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഉദാഹരണത്തിന്, ധാതുക്കളാൽ സമ്പുഷ്ടമായ ചാവുകടലിലെ ഉപ്പുവെള്ളത്തിൽ കുളിക്കുന്നത് ചർമ്മത്തിലെ ജലാംശം വർധിപ്പിക്കാനും, ചർമ്മത്തിന്റെ സ്വാഭാവിക സംരക്ഷണ കവചം ശക്തിപ്പെടുത്താനും, പരുപരുപ്പും ചുവപ്പും കുറയ്ക്കാനും സഹായിക്കുമെന്ന് നിയന്ത്രിത പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് മഗ്നീഷ്യം ചർമ്മത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു—ആയിരക്കണക്കിന് വർഷങ്ങളായി അവിടെ കുളിക്കുന്നവർ അവകാശപ്പെട്ടിരുന്നതും ഇതുതന്നെയാണ്.

ആയുർവേദ ചേരുവകളും സമാനമായ ഒരു കഥയാണ് പറയുന്നത്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിന് (Curcumin) ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലമേറ്ററിയുമായ ഗുണങ്ങളുണ്ട്. പണ്ടത്തെ ആയുർവേദ രീതികൾ എത്രത്തോളം ദീർഘവീക്ഷണമുള്ളതായിരുന്നുവെന്ന് നോക്കൂ: കുർക്കുമിൻ ഒറ്റയ്ക്ക് ശരീരത്തിലേക്ക് എളുപ്പത്തിൽ ആഗിരണം ചെയ്യപ്പെടില്ല എന്ന പ്രശ്നം നൂറ്റാണ്ടുകൾക്ക് മുൻപേ കുരുമുളകിനൊപ്പം ഉപയോഗിക്കുന്നതിലൂടെ അവർ പരിഹരിച്ചു. കുരുമുളകിലുള്ള ‘പൈപ്പെറിൻ’ (Piperine) കുർക്കുമിന്റെ ആഗിരണം ഗണ്യമായി വർധിപ്പിക്കുമെന്ന് ആധുനിക ഗവേഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ചന്ദനം ചർമ്മത്തിന് കുളിർമ നൽകുന്നു; ആര്യവേപ്പിന് യഥാർത്ഥത്തിൽ ബാക്ടീരിയകളെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. എണ്ണമസാജ് പോലും വെറുതെയല്ല; സ്വയം ചെയ്യുന്ന എണ്ണമസാജ് സമ്മർദ്ദം കുറയ്ക്കാനും നല്ല ഉറക്കം ലഭിക്കാനും സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

എന്നാൽ ഇതൊന്നും മാന്ത്രികവിദ്യകളല്ല. ഇവിടെ സത്യസന്ധതയ്ക്ക് പ്രാധാന്യമുണ്ട്. ചാവുകടലിലെ ചെളി ശരീരത്തെ ‘ഡിറ്റോക്സ്’ ചെയ്യുമെന്ന അവകാശവാദത്തിന് ശാസ്ത്രീയ തെളിവില്ല. എന്നാൽ അത് ചർമ്മത്തെ ശുദ്ധീകരിക്കാനും മൃദുവാക്കാനും സഹായിക്കും. അതുപോലെ, ഒരു എണ്ണമസാജ് നിങ്ങളുടെ ജീവിതം മാറ്റിമറിക്കില്ല; എന്നാൽ അത് ശരീരത്തിനും മനസ്സിനും ആശ്വാസവും വിശ്രമവും നൽകും. ഈ യാഥാർത്ഥ്യമാണ് അതിശയോക്തി നിറഞ്ഞ വിപണന വാഗ്ദാനങ്ങളേക്കാൾ വിശ്വസനീയവും ദീർഘകാലം നിലനിൽക്കുന്നതും. സംശയത്തോടെ കാര്യങ്ങളെ സമീപിക്കുന്ന ഇന്നത്തെ തലമുറ അന്വേഷിക്കുന്നതും ഇതുതന്നെയാണ്.

ഒരു ഡെർമറ്റോളജിസ്റ്റ് എന്ന നിലയിൽ, ഈ പൗരാണിക ആരോഗ്യശീലങ്ങൾ തെളിവുകളെ അടിസ്ഥാനമാക്കിയുള്ള ആധുനിക വൈദ്യശാസ്ത്രത്തിന് പകരമാകരുത്; മറിച്ച് ഒരു പൂരക ചികിത്സാരീതിയായി പ്രവർത്തിക്കണം എന്ന് ഞാൻ എന്റെ രോഗികളെ പലപ്പോഴും ഓർമ്മിപ്പിക്കാറുണ്ട്. ഏറ്റവും മികച്ച ചർമ്മസംരക്ഷണം എന്നത് പാരമ്പര്യത്തിനും ശാസ്ത്രത്തിനും ഇടയിൽ ഒന്ന് തിരഞ്ഞെടുക്കുന്നതല്ല; മറിച്ച് കാലം തെളിയിച്ച രീതികളും ശക്തമായ ക്ലിനിക്കൽ തെളിവുകളുടെ പിന്തുണയുള്ള ചികിത്സകളും ചിന്താപൂർവം സംയോജിപ്പിക്കുന്നതാണ്. ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ, ഈ സമന്വിത സമീപനമാണ് പലപ്പോഴും ഏറ്റവും സുരക്ഷിതവും സുസ്ഥിരവുമായ ഫലങ്ങൾ നൽകുന്നത്.

പാരമ്പര്യങ്ങളെ നിലനിർത്തുമ്പോൾ

ഈ പാരമ്പര്യങ്ങൾ വെറും സൗന്ദര്യസംരക്ഷണത്തിനപ്പുറം നിലനിൽക്കണമെങ്കിൽ, അവയെ കേവലം വിലകൊടുത്തു വാങ്ങുന്ന ഉൽപ്പന്നങ്ങളാക്കി ചുരുക്കാതെ ജീവിതത്തിന്റെ ഭാഗമാക്കണം. ചേരുവകൾ മാത്രമല്ല, അവയോടൊപ്പം ചേർന്നിരിക്കുന്ന ശീലങ്ങളും നാം സംരക്ഷിക്കണം. അതോടൊപ്പം അമിതമായ അവകാശവാദങ്ങളെ ചെറുക്കുകയും വേണം.

ഇതിന്റെ മറ്റൊരു വശം നമ്മുടെ തുറന്ന മനോഭാവമാണ്. സ്വന്തം വേരുകളിലേക്ക് മടങ്ങുക എന്നത് പുറംലോകത്തോട് കണ്ണടയ്ക്കുക എന്നല്ല അർത്ഥമാക്കുന്നത്. ഒരു ഇന്ത്യൻ കൗമാരക്കാരി ഉബ്താന്റെ ഗുണങ്ങൾ തിരിച്ചറിയുന്നതിനൊപ്പം ചാവുകടലിലെ ചികിത്സാരീതികളെക്കുറിച്ചും കൗതുകം പ്രകടിപ്പിക്കുകയും, അവയെ എതിരാളികളായി കാണാതെ ഒരേ കുടുംബത്തിലെ അംഗങ്ങളെപ്പോലെ കാണുകയും ചെയ്യുന്നതിൽ ശക്തമായ ഒരു സന്ദേശമുണ്ട്.

ആ ആശയവിനിമയം സൗന്ദര്യസംരക്ഷണ ഉൽപ്പന്നങ്ങൾക്കപ്പുറത്തേക്ക് വ്യാപിക്കുകയാണ്. ഇന്ത്യയിലെയും ഇസ്രായേലിലെയും ഗവേഷകർ പരസ്പരം പാരമ്പര്യങ്ങളെക്കുറിച്ച് പഠിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ മുത്തശ്ശിമാർക്ക് എക്കാലത്തും അറിയാമായിരുന്ന കാര്യങ്ങളെ ആധുനിക ശാസ്ത്രത്തിന്റെ വെളിച്ചത്തിൽ പരിശോധിക്കുകയാണ് അവർ.

ഭൂമിയിലെ ഏറ്റവും പഴക്കമുള്ള രണ്ട് പാരമ്പര്യങ്ങൾ തുല്യരായി കണ്ടുമുട്ടുന്നു. കേരളത്തിലെ ഔഷധഎണ്ണകൾ മുതൽ ചാവുകടലിലെ ധാതുക്കൾ വരെ പരിശോധിക്കുമ്പോൾ, ആരോഗ്യരംഗത്തെ ഏറ്റവും പുതിയ മാറ്റം യഥാർത്ഥത്തിൽ ഏറ്റവും പഴക്കമുള്ള ആശയങ്ങളിലേക്കുള്ള തിരിച്ചുവരവാണെന്ന് നാം തിരിച്ചറിയുന്നു. എല്ലാത്തിലുമുപരി, ഈ പൗരാണിക അറിവുകളെ വീണ്ടും ഗൗരവത്തോടെ കാണുക എന്നത് തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും ആധുനികമായ മാറ്റം.

— ഡോ. ദീപാലി ഭരദ്വാജ്

സീനിയർ ഡെർമറ്റോളജിസ്റ്റ്, സ്കിൻ അലർജി സ്പെഷ്യലിസ്റ്റ്, അന്തർദേശീയ പരിശീലനം നേടിയ ലേസർ സർജൻ, സ്ഥാപക – എൽസ്ക ക്ലിനിക്സ്