ജസ്റ്റിസുമാരായ അരവിന്ദ് കുമാറിന്റെയും എൻ വി അഞ്ജരിയയുടെയും ചേമ്പറിലാണ് വാദം കേൾക്കുക.

ദില്ലി : ദില്ലി കലാപഗൂഢാലോചന കേസിൽ തുറന്ന കോടതിയിൽ വാദമില്ല. കേസിലെ പ്രതിയായ ഉമർ ഖാലിദ് ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ നൽകിയ പുനഃപരിശോധനാ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ അരവിന്ദ് കുമാറിന്റെയും എൻ വി അഞ്ജരിയയുടെയും ചേമ്പറിലാണ് വാദം കേൾക്കുക. ജാമ്യം നിഷേധിച്ച ജനുവരി 5ലെ സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ആവിശ്യം. 2020-ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ യു.എ.പി.എ ചുമത്തപ്പെട്ടാണ് ഉമർ ഖാലിദ് ജയിലിൽ കഴിയുന്നത്. വിചാരണാ തടവുകാരനായി ജയിലിൽ തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. ജനുവരിയിൽ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോൾ പുനഃപരിശോധനാ ഹർജിയുമായി അദ്ദേഹം പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്.