കഴിഞ്ഞയാഴ്ച സൗദി അറേബ്യയിൽ 14,206 പ്രവാസികളെ നാടുകടത്തി. രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ തൊഴിൽ, വിസ, അതിർത്തി നിയമങ്ങൾ ലംഘിച്ച 22,094 പേരെ പുതുതായി അറസ്റ്റ് ചെയ്യുകയും ചെയ്തു. നിലവിൽ 30,000-ത്തിലധികം നിയമലംഘകർക്കെതിരെ നടപടികൾ പുരോഗമിക്കുകയാണ്.
റിയാദ്: കഴിഞ്ഞയാഴ്ച സൗദി അറേബ്യയിൽ 14,206 പ്രവാസികളെ നാടുകടത്തി. തൊഴിൽ, വിസ, അതിർത്തി സുരക്ഷാനിയമങ്ങളുടെ ലംഘനത്തിന് നേരത്തെ അറസ്റ്റിലായതാണ് ഇവരെന്ന് ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. നവംബർ 13 മുതൽ 19 വരെയുള്ള കാലയളവിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 22,094 നിയമലംഘകരെ പുതുതായി പിടികൂടുകയും ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സുരക്ഷാസേനകൾ നടത്തിയ റെയ്ഡുകളിലാണ് അറസ്റ്റ്. ഇതിൽ 13,750 താമസ (വിസ) നിയമ ലംഘനം നടത്തിയവരാണ്. 4,781 പേർ അതിർത്തി സുരക്ഷാ നിയമലംഘകരും 3,624 പേർ തൊഴിൽ നിയമ ലംഘനം നടത്തിയവരുമാണ്.
മുമ്പ് പിടിലായതിൽ നാടുകടത്താൻ ബാക്കിയുള്ളതിൽ 21,856 പേരുടെ യാത്രാരേഖകൾക്കായി അതത് എംബസികളെ സമീപിച്ചിട്ടുണ്ട്. 4,555 പേർ ടിക്കറ്റ് ബുക്കിങ് നടപടികൾ പൂർത്തിയാകുന്ന ഘട്ടത്തിലാണ്. അനധികൃതമായി രാജ്യാതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,867 പേർ അറസ്റ്റിലായി. ഇവരിൽ 34 ശതമാനം യമനി പൗരന്മാരും 65 ശതമാനം ഇത്യോപ്യൻ പൗരന്മാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്.
അനധികൃതമായി രാജ്യത്തുനിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 29 പേരും അറസ്റ്റിലായിട്ടുണ്ട്. നിയമ ലംഘകർക്ക് ഗതാഗതം, താമസം, തൊഴിൽ സൗകര്യങ്ങൾ നൽകി സഹായിച്ച 32 പേരും ഒരാഴ്ചക്കിടെ പിടിയിലായി. നിലവിൽ 28,469 പുരുഷന്മാരും 1,586 സ്ത്രീകളും ഉൾപ്പെടെ 30,055 പ്രവാസികൾക്കെതിരെ നിയമനടപടിക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്



