ശക്തമായ മൂടൽമഞ്ഞ് മൂലം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ മുതൽ വിമാന സർവീസുകൾ തടസ്സപ്പെട്ടു. കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്.

ദുബൈ: കനത്ത മൂടൽമഞ്ഞ് മൂലം ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ മുതൽ വിമാന സർവീസുകൾ തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മൂടൽമഞ്ഞ് കാരണം കാഴ്ചാപരിധി കുറഞ്ഞതോടെ, നിരവധി വിമാനങ്ങൾ വഴിതിരിച്ചു വിടേണ്ടി വന്നു. 19 വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്.

കാഴ്ചാപരിധി കുറഞ്ഞതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ മുതൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്. പ്രാദേശിക സമയം രാവിലെ 9 മണി വരെ 19 ഇൻബൗണ്ട് വിമാനങ്ങൾ സമീപ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടതായി ദുബൈ എയർപോർട്ട്‌ അധികൃതരെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

പ്രവർത്തനങ്ങൾ എത്രയും വേഗം സാധാരണ നിലയിലാക്കാനും യാത്രക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കാനും എയർലൈനുകൾ, കൺട്രോൾ അതോറിറ്റികൾ, മറ്റ് എയർപോർട്ട് പങ്കാളികൾ എന്നിവരുമായി ചേർന്ന് ദുബൈ എയർപോർട്ട്‌സ് പ്രവർത്തിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു.

അതേസമയം ഷാര്‍ജ വിമാനത്താവളത്തിലും കനത്ത മൂടൽമഞ്ഞ് മൂലം നിരവധി വിമാനങ്ങള്‍ വഴിതിരിച്ചു വിടേണ്ടി വന്നു. ഏറ്റവും പുതിയ വിമാന വിവരങ്ങളെക്കുറിച്ചും ഷെഡ്യൂളുകളിലെ മാറ്റങ്ങളെക്കുറിച്ചും അറിയാൻ എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് ഷാർജ വിമാനത്താവള അധികൃതർ നിർദ്ദേശം നൽകി. പ്രദേശത്തെ മോശം കാലാവസ്ഥ കാരണം നിരവധി ഷെഡ്യൂൾ ചെയ്ത സർവീസുകളെ ബാധിച്ചെന്നും വിമാനങ്ങളുടെ നിലവിലെ സ്റ്റാറ്റസ് മുൻകൂട്ടി സ്ഥിരീകരിക്കാതെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകുന്നത് ഒഴിവാക്കണമെന്നും ഷാർജ എയർപോർട്ട് അറിയിച്ചു.

റെഡ് അലർട്ട്

യുഎഇയുടെ ചില ഭാഗങ്ങളിൽ രാവിലെ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടതിനെ തുടർന്ന് കാഴ്ചാപരിധി കുറഞ്ഞിരുന്നു. ഇത് വിമാനങ്ങളുടെ പ്രവർത്തനങ്ങളെയും വിമാനത്താവളത്തിലെ മറ്റ് നീക്കങ്ങളെയും ബാധിച്ചു. ദുബൈ, അബുദാബി, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ടുകൾ പുറപ്പെടുവിച്ചു. കാഴ്ചാപരിധി കുത്തനെ കുറഞ്ഞതിനെ തുടർന്ന് അർദ്ധരാത്രിക്ക് തൊട്ടുപിന്നാലെയാണ് ആദ്യ മുന്നറിയിപ്പ് പുറത്തിറക്കിയത്. യാത്രാസമയത്ത് പല പ്രദേശങ്ങളിലും കാഴ്ചാപരിധി 500 മീറ്ററിൽ താഴെയായി കുറഞ്ഞതായി താമസക്കാർ റിപ്പോർട്ട് ചെയ്തു.