സൗദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,816 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 36 ശതമാനം യമൻ പൗരന്മാരും 62 ശതമാനം ഇത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്.
റിയാദ്: ഒരാഴ്ചക്കുള്ളിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷ നിയമങ്ങൾ ലംഘിച്ച 22,147 പ്രവാസികൾ സൗദി അറേബ്യയില്‍ അറസ്റ്റിൽ. സംയുക്ത ഫീൽഡ് സുരക്ഷാ കാമ്പയിനുകളുടെ ഭാഗമായി ജൂലൈ 24 നും ജൂലൈ 30 നും ഇടയിൽ നടന്ന പരിശോധനയിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഈ നിയമലംഘകരെ പിടികൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അറസ്റ്റിലായവരിൽ 13,835 പേർ താമസ നിയമം ലംഘിച്ചവരും 4,772 പേർ അതിർത്തിസുരക്ഷ നിയമം ലംഘിച്ചവരും 3,540 പേർ തൊഴിൽ നിയമം ലംഘിച്ചവരുമാണ്. സൗദി അറേബ്യയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,816 പേരെ അറസ്റ്റ് ചെയ്തു. ഇതിൽ 36 ശതമാനം യമൻ പൗരന്മാരും 62 ശതമാനം ഇത്യോപ്യൻ പൗരന്മാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. നിയമവിരുദ്ധമായി രാജ്യം വിടാൻ ശ്രമിച്ച 34 പേരെയും അധികൃതർ കസ്റ്റഡിയിലെടുത്തു. നിയമലംഘകരെ കൊണ്ടുപോകുക, അഭയം നൽകുക, ജോലി നൽകുക, അവരുടെ പ്രവർത്തനങ്ങൾ മറച്ചുവെക്കുക എന്നീ കുറ്റങ്ങൾ ചുമത്തി 20 പേരെ അറസ്റ്റ് ചെയ്തു. നിലവിൽ 18,326 പുരുഷന്മാരും 2,817 സ്ത്രീകളും ഉൾപ്പെടെ 21,143 കുറ്റവാളികൾ ശിക്ഷാനടപടിക്രമങ്ങൾക്ക് വിധേയരാക്കി. യാത്രാരേഖകൾ ലഭിക്കുന്നതിനായി 13,569 നിയമലംഘകരെ അവരുടെ എംബസികൾക്ക് റഫർ ചെയ്തു. 3,566 പേരുടെ വിവരങ്ങൾ വിമാന ടിക്കറ്റിനുള്ള നടപടികൾ പൂർത്തിയാക്കാൻ അയച്ചു. 10,820 വിദേശികളെ നാടുകടത്തി.
