യാചകരും തെരുവ് കച്ചവടക്കാരും ഉൾപ്പെടെ 24 നിയമലംഘകർ ദുബൈയിൽ അറസ്റ്റിൽ
പ്രതിവർഷം യാചകരുടെ എണ്ണം കുറയ്ക്കുന്നതിൽ ക്യാമ്പയിൻ വിജയിച്ചതായി അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ കൂട്ടിച്ചേർത്തു.
ദുബൈ: ഭിക്ഷാടനം നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമായി തുടരുന്നതിനിടെ ദുബൈയിൽ അറസ്റ്റിലായത് 24 പേർ. അറസ്റ്റിലായവരിൽ യാചകരും തെരുവ് കച്ചവടക്കാരും ഉൾപ്പെടുന്നു. അൽ റഫ പൊലീസാണ് ഇവരെ പിടികൂടിയത്. ഭിക്ഷാടനം തടയുന്നതിന് വേണ്ടിയുള്ള പൊലീസ് ക്യാമ്പയിനിന്റെ ഭാഗമായാണ് നിയമലംഘകരെ അറസ്റ്റ് ചെയ്തത്.
എമിറേറ്റിൽ ഭിക്ഷാടനം തടയുന്നതിന്റെ ഭാഗമായി മറ്റ് വിഭാഗങ്ങളുമായി സഹകരിച്ച്, യാചകർ പതിവായി എത്തുന്ന മേഖലകളിൽ പട്രോളിങ് ശക്തമാക്കാനുള്ള സുരക്ഷാ പദ്ധതികൾ എല്ലാ വർഷവും അൽ റഫ പൊലീസ് നടത്താറുണ്ടെന്ന് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ അഹ്മദ് താനി ബിൻ ഖാലിദ പറഞ്ഞു.
പ്രതിവർഷം യാചകരുടെ എണ്ണം കുറയ്ക്കുന്നതിൽ ക്യാമ്പയിൻ വിജയിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ഭിക്ഷാടനം ശ്രദ്ധയിൽപ്പെട്ടാൽ ടോൾ ഫ്രീ നമ്പരായ 901ൽ അറിയിക്കണമെന്ന് ദുബൈ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona