വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പുക ശ്വസിച്ച് അവശരായ ഒന്‍പത് പേര്‍ക്ക് ചികിത്സ നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു. 

അജ്‍മാന്‍: യുഎഇയിലെ അജ്‍മാനില്‍ കഴിഞ്ഞ ദിവസമുണ്ടായ വന്‍ തീപിടുത്തത്തെ തുടര്‍ന്ന് 380 താമസക്കാരെ താത്കാലിക കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു. ഇതിനായി അജ്‍മാന്‍ ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി നിരവധി ബസുകള്‍ സജ്ജമാക്കിയിരുന്നു. തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ താമസിച്ചിരുന്ന എല്ലാവരെയും സുരക്ഷിതമായി മറ്റ് താമസ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമുണ്ടായ തീപിടുത്തത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. പുക ശ്വസിച്ച് അവശരായ ഒന്‍പത് പേര്‍ക്ക് ചികിത്സ നല്‍കിയെന്ന് അധികൃതര്‍ അറിയിച്ചു. അല്‍ റാഷിദിയ ഏരിയയിലെ 25 നില കെട്ടിടമായ പേൾ റെസിഡന്‍ഷ്യല്‍ കോംപ്ലക്സിലാണ് തീപിടുത്തമുണ്ടായത്. മലയാളികൾ അടക്കം നൂറുകണക്കിന് കുടുംബംങ്ങൾ താമസിച്ചിരുുന്ന കെട്ടിടമാണിത്.

കെട്ടിടത്തിലെ നിരവധി ഫ്ലാറ്റുകളില്‍ തീ പടര്‍ന്നുപിടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. തുടര്‍ന്ന് താമസക്കാരെ ഒഴിപ്പിച്ചു. രണ്ട് പേര്‍ക്ക് തീപിടുത്തത്തില്‍ പരിക്കേറ്റിട്ടുണ്ട്. പുക കാരണം ശ്വാസതടസം അനുഭവപ്പെട്ട ഒന്‍പത് പേര്‍ക്ക് സ്ഥലത്തുവെച്ചുതന്നെ ആംബുലന്‍സ് സംഘങ്ങള്‍ ചികിത്സ ലഭ്യമാക്കി. പരിക്കേറ്റവരെ ശൈഖ് ഖലീഫ ആശുപത്രിയിലേക്കാണ് മാറ്റിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

Read also: പ്രവാസി യുവാവിന്റെ മൃതദേഹം വേണ്ടെന്ന് വീട്ടുകാർ; ഖബറടക്കം നീണ്ടത് ആറുമാസം