ഒളിച്ചോടിയ വീട്ടുജോലിക്കാരെ ജോലിക്ക് നിയമിക്കുന്നതിനെതിരെ ദുബൈ പൊലീസിലെ ഇന്‍ഫില്‍ട്രേറ്റേഴ്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം മുന്നറിയിപ്പ് നല്‍കി. 

ദുബൈ: ദുബൈയില്‍ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ 948 വീട്ടുജോലിക്കാര്‍ ദുബൈയില്‍ അറസ്റ്റില്‍. വിവിധ രാജ്യക്കാരായ ഇവരെ അനധികൃത റിക്രൂട്ട്‌മെന്റുകള്‍ കണ്ടെത്താനുള്ള ക്യാമ്പയിനിന്റെ ഭാഗമായാണ് പിടികൂടിയത്. റമദാന്റെ തുടക്കം മുതല്‍ പിടിയിലായവരാണിവര്‍.

റമദാനില്‍ വീട്ടുജോലിക്കാരിക്കാരുടെ റിക്രൂട്ട്‌മെന്റ് വര്‍ധിക്കുന്നതായി ദുബൈ പൊലീസിലെ ഇന്‍ഫില്‍ട്രേറ്റേഴ്‌സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സാലിം പറഞ്ഞു. ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരായ നടപടി വര്‍ഷം മുഴുവനും തുടരുന്നു. ഒളിച്ചോടുന്ന വീട്ടുജോലിക്കാര്‍ തൊഴിലുടമയ്ക്കും സമൂഹത്തിനും സുരക്ഷാ ഭീഷണിയാണ്. വ്യാജ പേരുകളിലും നിയമപരമായ രേഖകളില്ലാതെയും പിന്നീട് ഇവര്‍ വിവിധ വീടുകളില്‍ ജോലി ചെയ്യുന്നു.

കുറഞ്ഞ കാലയളവില്‍ തന്നെ തങ്ങളുടെ വരുമാനം വര്‍ധിപ്പിക്കാനായി ഇവര്‍ മണിക്കൂറുകള്‍ അടിസ്ഥാനമാക്കി ശമ്പളം വാങ്ങിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒളിച്ചോടിയ വീട്ടുജോലിക്കാരെ ജോലിക്ക് നിയമിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.