സ്കൂൾ വിദ്യാർത്ഥികളുടെ ഹാജർ നിയമങ്ങൾ കര്‍ശനമാക്കി അബുദാബി. 1 മുതൽ 12 വരെ ക്ലാസുകളിൽ വർഷത്തിൽ 5 ശതമാനത്തിൽ കൂടുതൽ ദിവസം സ്കൂളിലെത്താതിരുന്നാലും, കിന്റർഗാർട്ടനുകളിൽ 10 ശതമാനം ദിവസം സ്കൂളിലെത്താതിരുന്നാലും ഗൗരവത്തിലെടുക്കും.

അബുദാബി: അബുദാബിയിൽ സ്കൂൾ വിദ്യാർത്ഥികളുടെ ഹാജർ നിയമങ്ങൾ കർശനമാകുന്നു. 1 മുതൽ 12 വരെ ക്ലാസുകളിൽ വർഷത്തിൽ 5 ശതമാനത്തിൽ കൂടുതൽ ദിവസം സ്കൂളിലെത്താതിരുന്നാലും, കിന്റർഗാർട്ടനുകളിൽ 10 ശതമാനം ദിവസം സ്കൂളിലെത്താതിരുന്നാലും ഗൗരവത്തിലെടുക്കും. രക്ഷിതാക്കളും അതീവ ജാഗ്രത പുലത്തണമെന്നാണ് നിർദേശം.

അംഗീകരിക്കാവുന്ന കാരണങ്ങളാൽ ആയാലും അല്ലെങ്കിൽ കെ.ജി ക്ലാസുകളിൽ ഹാജരില്ലാത്ത ദിനങ്ങൾ 18 കടന്നാൽ ഗൗരവമുള്ളതാണ്. 1 മുതൽ 12 വരെ ക്ലാസുകളിൽ 9 ദിവസമെന്നാണ് ഈ കണക്ക്. യഥാക്രമം വർഷത്തിൽ കെ.ജി ക്ലാസുകളിൽ ഹാജരില്ലാത്ത ദിവസങ്ങൾ 10 ശതമാനം ആയാലും 1 മുതൽ 12 വരെ ക്ലാസുകളിൽ 5 ശതമാനം ദിവസങ്ങളിൽ ഹാജരില്ലാതായാലും എന്ന് ചുരുക്കം. സ്കൂളുകൾ ഇക്കാര്യം നിരീക്ഷിച്ച് ഇടപെടും.

രോഗം, ചികിത്സ, ആശുപത്രി ആവശ്യങ്ങൾ, ഉറ്റ ബന്ധുക്കളുടെ മരണം, സ്കൂളിലെ ഔദ്യോഗിക പരിപാടികളും മത്സരങ്ങളും, അംഗീകൃത സ്റ്റഡി ലീവ്, പരീക്ഷാ പഠന അവധി , ഔദ്യോഗിക അവധികൾ എന്നിവയാണ് അവധിക്ക് അംഗീകരിക്കപ്പെട്ട കാരണങ്ങൾ. ആരോഗ്യപരമായ കാരണങ്ങളാണെങ്കിൽ രക്ഷിതാക്കൾ 3 ദിവസം തുടർച്ചയായ അവധിക്ക് കത്ത് നൽകണം. നാലാം ദിവസം മുതൽ മെഡിക്കൽ സർട്ടിഫിക്കറ്റ് വേണം. 12 ദിവസത്തിൽ കൂടുതലായ കലശലായ രോഗമാണെങ്കിൽ മെഡിക്കൽ റിപ്പോർട്ട് വേണം. അവധി ആണെങ്കിലും ഹോം വർക്ക്, ടെസ്റ്റുകൾ, പാഠഭാഗങ്ങൾ എന്നിവ നഷ്ടമായത് ചെയ്തെടുക്കണം. കുടുംബത്തോടെ അവധി, സ്കൂളിനെ അറിയിക്കാത്ത അവധി, അടിയന്തരമല്ലാത്ത മെഡിക്കൽ ആവശ്യങ്ങൾ, നിസാരമായ കാലാവസ്ഥയുടെ പേരിലുള്ള അവധി എന്നിവ അംഗീകരിക്കപ്പെടില്ല. ചുരുക്കത്തിൽ രക്ഷിതാക്കളുടെ അതീവ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണം.