കനത്ത തിരിച്ചടിയായിരിക്കുകയാണ് എയര്‍ ഇന്ത്യ എക്സ്പ്രസിന്‍റെ പുതിയ തീരുമാനം. അധിക ബാഗേജ് കൊണ്ടുവരേണ്ടവര്‍ക്ക് ഇതിനായി കൂടുതല്‍ പണം നല്‍കേണ്ടി വരും. 

ദുബൈ: യാത്രക്കാരുടെ ബാഗേജ് പരിധി കുറച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. ടിക്കറ്റ് നിരക്ക് വര്‍ധനവ് മൂലം പ്രയാസത്തിലാകുന്ന പ്രവാസികള്‍ക്ക് വീണ്ടും തിരിച്ചടിയായിരിക്കുകയാണ് പുതിയ തീരുമാനം. യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്കാണ് ഇരുട്ടടി കിട്ടിയത്. 

30 കിലോ ആയിരുന്ന സൗജന്യ ബാഗേജ് പരിധി 20 കിലോയാക്കി കുറച്ചിരിക്കുകയാണ്. നാട്ടിലേക്ക് പോകാന്‍ പ്രവാസികള്‍ കൂടുതലായും ആശ്രയിക്കുന്നത് എയര്‍ ഇന്ത്യ എക്സ്പ്രസിനെയാണ്. ഈ മാസം 19 മുതലാണ് ബാഗേജ് അലവന്‍സ് വെട്ടിചുരുക്കിയത്. ഓഗസ്റ്റ് 19ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കാണ് ബാഗേജ് തൂക്കം കുറച്ച് കൊണ്ടുപോകേണ്ടി വരിക.

Read Also -  വിസിറ്റ് വിസയിലെത്തുന്നവരെ ജോലിക്ക് നിയമിക്കരുത്; ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ, നിയമം കടുപ്പിച്ച് യുഎഇ

ഹാന്‍ഡ് ബാഗേജ് അലവന്‍സ് ഏഴ് കിലോയാണ്. അതേസമയം യുഎഇ ഒഴികെ മറ്റ് ജിസിസി രാജ്യങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് ലഗേജ് പരിധി കുറച്ചിട്ടില്ല. നാട്ടില്‍ നിന്ന് യുഎഇയിലേക്കുള്ള ബാഗേജ് അലവന്‍സ് പഴയത് പോലെ 20 കിലോ ആയി തുടരും. എന്നാല്‍ യുഎഇ, സിങ്കപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള യാത്രക്കാരുടെ ബാഗേജാണ് 20 കിലോ ആയി കുറച്ചത്. അധിക ബാഗേജ് കൊണ്ടുപോകേണ്ടവര്‍ക്ക് ഇതിനായി അധിക തുക നല്‍കി പരമാവധി 15 കിലോ വരെ കൊണ്ടുപോകാം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം