പുതിയ തീരുമാനം ബുധനാഴ്ച മുതൽ പ്രാബല്യത്തില്‍ വന്നു. പ്രവാസികൾക്ക് ഏറെ ആശ്വാസകരമാണ് ഈ മാറ്റം.
ദുബൈ: ഗൾഫിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ഗള്‍ഫിലേക്കുള്ള ബാഗേജ് പരിധി വര്‍ധിപ്പിച്ചിരിക്കുകയാണ് എയര്‍ലൈന്‍. നാട്ടില്‍ നിന്ന് ഇനി 30 കിലോഗ്രാം ബാഗേജുമായി ഗള്‍ഫിലേക്ക് യാത്ര ചെയ്യാനാകും. ബുധനാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തിലായി.
മുമ്പ് ഇത് 20 കിലോയായിരുന്നു. ബാഗേജ് പരിധി ഉയര്‍ത്തിയത് പ്രവാസികള്‍ക്ക് ആശ്വാസമാകും. ജനുവരി 15ന് ശേഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് പുതിയ ബാഗേജ് ആനുകൂല്യം ലഭിക്കുക. ഗള്‍ഫില്‍ നിന്ന് നാട്ടിലേക്ക് പോകുന്നവര്‍ക്ക് നേരത്തെ 30 കിലോ ബാഗേജ് അനുവദിച്ചിരുന്നെങ്കിലും നാട്ടില്‍ നിന്ന് ഗള്‍ഫിലേക്ക് പോകുന്നവര്‍ക്ക് 20 കിലോ ബാഗേജ് അലവന്‍സ് മാത്രമാണ് ഉണ്ടായിരുന്നത്.
Read Also - ഒഴുകിയെത്തിയത് 1.71 കോടി ആളുകൾ; കണക്കുകളിൽ മുന്നേറി ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം, യാത്രക്കാർ വർധിച്ചു
എന്നാല്‍ പുതിയ തീരുമാന പ്രകാരം നാട്ടില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോകുന്നവര്‍ക്കും 30 കിലോ ബാഗേജ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ എക്സ്‍പ്രസ് അറിയിച്ചു. രണ്ട് പെട്ടികളിലോ ബാഗുകളിലോ ആയി ബാഗേജ് കൊണ്ടുപോകാം. കൂടുതല്‍ ബാഗുകള്‍ ചെക്ക് ഇന്‍ ബാഗേജില്‍ അനുവദനീയമല്ല. അതേസമയം എക്‌സ്പ്രസ് ബിസ് വിഭാഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് പുതിയ മാറ്റം ബാധകമല്ല.
